അസ്താന: ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ എസ്‌സിഒ അംഗരാജ്യങ്ങൾ ഒന്നിച്ച് നിൽക്കണമെന്നും, അവിടെ ഇരട്ട നിലപാടുകൾക്ക് സ്ഥാനമില്ലെന്നും ഇന്ത്യ. അസ്താനയിൽ നടന്ന എസ്സിഒ കൗൺസിലിന്റെ യോഗത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. കേന്ദ്രത്തെ പ്രതിനിധീകരിച്ച് മുതിർന്ന നയതന്ത്രജ്ഞനായ ദമ്മു രവിയാണ് യോഗത്തിൽ പങ്കെടുത്തത്.
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി തീവ്രവാദമാണെന്നും, ഈ വിപത്തിനെ നേരിടാൻ കൃത്യമായ നടപടികൾ ആവശ്യമാണെന്നും ദമ്മു രവി പറഞ്ഞു. ” ലോകം നേരിടുന്ന വലിയ വെല്ലുവിളിയാണ് തീവ്രവാദം. ഒരു പ്രദേശത്തിന് മാത്രമല്ല, ലോകത്തിനാകെ ഭീഷണിയാണിത്. ഈ വെല്ലുവിളി നേരിടണമെങ്കിൽ കൃത്യമായ നടപടികൾ ആവശ്യമാണ്. അവിടെ അത് രൂപത്തിലാണെന്നത് നോക്കരുത്. അതിർത്തി കടന്നുള്ള തീവ്രവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി നിൽക്കണം. തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്. തീവ്രവാദത്തെ തടയുക എന്ന ലക്ഷ്യത്തിന് മുന്നിൽ ഇരട്ടത്താപ്പ് കാണിക്കരുത്. അത്തരം നിലപാടുകൾക്ക് ഇവിടെ സ്ഥാനമില്ലെന്നും” അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ വളരെ മോശമാണെന്നും അവിടുത്തെ ജനങ്ങളുടെ ക്ഷേമത്തിനായി എസ്‌സിഒ രാജ്യങ്ങൾ ഒന്നിച്ച് നിൽക്കണമെന്നും ദമ്മു രവി ആവശ്യപ്പെട്ടു. ” അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങൾ അനുദിനം മോശമായിക്കൊണ്ടിരിക്കുകയാണ്. അവിടുത്തെ ജനങ്ങളുടെ ക്ഷേമത്തിന് പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. അതിനായി എസ്‌സിഒ രാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം. മേഖലയിൽ അസ്ഥിരത പടത്താനുള്ള ശ്രമങ്ങളെ ചെറുക്കണം. തീവ്രവാദികൾ അഫ്ഗാന്റെ മണ്ണ് ദുരുപയോഗം ചെയ്യുന്നതും തടയണമെന്നും” ദമ്മു രവി ആവശ്യപ്പെട്ടു. ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ മന്ത്രി അമീർ അബ്ദുള്ളാഹിയാൻ എന്നിവരുടെ വിയോഗത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി.