ന്യൂഡൽഹി: ഇന്ത്യയിൽ ചികിത്സയ്‌ക്കായി എത്തുന്ന ബംഗ്ലാദേശ് പൗരന്മാർക്ക് ഇ-മെഡിക്കൽ വിസ സൗകര്യങ്ങൾ ഭാരതം ഒരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള ജനങ്ങൾക്ക് സേവനങ്ങൾ സുഗമമാക്കുന്നതിന് ബംഗ്ലാദേശിലെ രാംഗ്പൂരിൽ ഇന്ത്യ കോൺസുലേറ്റ് ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” ഇന്ത്യ- ബംഗ്ലാദേശ് ഉഭയകക്ഷി ബന്ധം ഓരോ വർഷവും ദൃഢപ്പെടുകയാണ്. എൻഡിഎ സർക്കാർ മൂന്നാമതും അധികാരത്തിലേറിയതിന് ശേഷം ഇന്ത്യയിലെത്തുന്ന ആദ്യത്തെ അതിഥിയാണ് ഷെയ്ഖ് ഹസീന. ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ഞങ്ങൾ ചർച്ച ചെയ്തു. ഇന്ത്യയിൽ ചികിത്സയ്‌ക്കായി എത്തുന്ന ബംഗ്ലാദേശ് പൗരന്മാർക്ക് ഇ- മെഡിക്കൽ വിസ സൗകര്യങ്ങൾ നൽകും. കഴിഞ്ഞ വർഷം ഞങ്ങൾ ഒരുമിച്ച് നിരവധി വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി. ഇത്തവണയും നിരവധി വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.”- പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് ഇന്ത്യയിലും ബംഗ്ലാദേശിലും ഇന്ത്യൻ രൂപയിൽ വ്യാപാരം നടത്താൻ സാധിക്കും. ജനങ്ങൾക്ക് സുഗമമായ സേവനങ്ങൾ ഒരുക്കുന്നതിലാണ് ഇരുരാജ്യങ്ങളും ലക്ഷ്യം വയ്‌ക്കുന്നത്. ഗംഗാ നദീജല ഉടമ്പടി പുതുക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കുന്നതിനും ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ അതിർത്തി രാജ്യ പൈപ്പ് ലൈൻ പദ്ധതിയും പൂർത്തിയായിട്ടുണ്ട്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആറാമത്തെ റെയിൽപാത ജഖോദയ്‌ക്കും അഗർത്തലയ്‌ക്കുമിടയിൽ ആരംഭിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങൾക്കിടയിലുള്ള കണക്റ്റിവിറ്റികൾ വർദ്ധിപ്പിക്കാനുള്ള വികസനപ്രവർത്തനങ്ങൾ വരും വർഷങ്ങളിലും നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ടി20 സൂപ്പർ 8ൽ ഏറ്റുമുട്ടുന്ന ഇന്ത്യ-ബംഗ്ലാദേശ് ടീമുകൾക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നിരുന്നു. ഇതിനുപുറമെ വാണിജ്യം, സഹകരണം, കണക്റ്റിവിറ്റി എന്നിവയ്‌ക്ക് പ്രാധാന്യം നൽകികൊണ്ട് ആരംഭിച്ച ഭാരത്- ബംഗ്ലാദേശ് മൈത്രി സാറ്റ്‌ലൈറ്റ് ഇരുരാജ്യങ്ങളുടെ ബന്ധത്തിന് പുതിയ മാനങ്ങൾ നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.















