ലോകത്തിലെ ഏറ്റവും വലിയ പക്ഷികളാണ് ഒട്ടകപക്ഷികൾ. ആഫ്രിക്കൻ നാടുകളിലാണ് ഇവയെ ധാരാളമായി കാണപ്പെടുന്നത്. എന്നാൽ ഒരുകാലത്ത് ഇന്ത്യയിൽ വളരെയധികം കാണപ്പെട്ടിരുന്ന പക്ഷികളാണ് ഒട്ടകപക്ഷികളെന്ന് തെളിയിക്കുന്ന നിരവധി കണ്ടെത്തലുകളാണ് ശാസ്ത്രലോകം നിരത്തുന്നത്. അത്തരത്തിൽ ഒട്ടകപക്ഷികളുടെ ഏറ്റവും പഴക്കമേറിയ കൂടുകൾ കണ്ടെടുത്തിരിക്കുകയാണ് ഇപ്പോൾ ഒരുകൂട്ടം ഗവേഷകർ.
വഡോദര, ജെർമനി, യുഎസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള പുരാവസ്തു ഗവേഷക സംഘം ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ നടത്തിയ പരിശോധനയിലാണ് ഒട്ടകപക്ഷിയുടെ കൂട് കണ്ടെത്തിയത്. 41,000 വർഷം പഴക്കമുള്ള കൂടാണിതെന്നും ഇത്രയും പഴക്കം ചെന്ന കൂട് കണ്ടെത്തുന്നത് ആദ്യമായാണെന്നും ഗവേഷകർ പറഞ്ഞു. സാധാരണ നിലയിൽ ഒരു ഒട്ടകപക്ഷിയുടെ കൂടിന് ഒരേസമയം 30 മുതൽ 40 വരെ മുട്ടകൾ ഉൾക്കൊള്ളിക്കാൻ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
ഒട്ടകപക്ഷികൾ ഇന്ത്യയിൽ കാണപ്പെട്ടിരുന്നുവെന്നതിന്റെ തെളിവായി രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നും ഇവയുടെ മുട്ടത്തോടുകൾ ഗവേഷകർ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത്രയും പഴക്കംചെന്ന കൂട് കണ്ടെത്തുന്നത് ആദ്യമായാണെന്നാണ് ഗവേഷകർ പറയുന്നത്. ഒരുകാലത്ത് ഇന്ത്യയിൽ കാണപ്പെട്ടിരുന്ന ഈ പക്ഷികൾക്ക് എങ്ങനെയാണ് വംശനാശം സംഭവിച്ചതെന്ന് മനസിലാക്കാൻ ഇപ്പോൾ ലഭിച്ച തെളിവുകൾ കൂടുതൽ സഹായിക്കുമെന്നും ഗവേഷകർ പറഞ്ഞു.















