പാലക്കാട്: ചിറ്റൂർ പുഴയുടെ നടുവിൽ കുടുങ്ങിയവരെ രക്ഷപെടുത്തി ഫയർഫോഴ്‌സ്. രാവിലെ പുഴയിൽ കുളിക്കാനിറങ്ങിയ മൈസൂർ സ്വദേശികളാണ് അപ്രതീക്ഷിതമായി വെളളം കൂടിയതിനെ തുടർന്ന് പുഴയുടെ നടുവിൽ കുടങ്ങിയത്. ഒഴുക്കിന്റെ ശക്തിയും വെളളവും കൂടിയതോടെ പുഴയ്‌ക്ക് നടുവിലെ പാറക്കൂട്ടത്തിന് മുകളിൽ സുരക്ഷിതരായി അഭയം തേടിയിരിക്കുകയായിരുന്നു ഇവർ.
പ്രായമായ ദമ്പതികളും രണ്ട് യുവാക്കളുമാണ് സംഘത്തിലുണ്ടായിരുന്നത്. കരയിലുണ്ടായിരുന്നവരോട് സഹായമഭ്യർത്ഥിച്ചതിനെ തുടർന്ന് ഇവർ ഫയർഫോഴ്‌സിലും പൊലീസിലും അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
റോപ്പിന്റെയും ട്യൂബിന്റെയും സഹായത്തോടെ പുഴയിലേക്ക് ഇറങ്ങിയ രക്ഷാസംഘം ഇവർ നിന്നിരുന്ന പാറക്കൂട്ടത്തിന് സമീപമുളള വളളിക്കാട്ടിൽ നിലയുറപ്പിച്ചു. ഇവിടെ നിന്ന് സംഘത്തിലെ 3 പേർ ഇവർ നിന്നിരുന്ന പാറയിലേക്ക് എത്തി റോപ്പിന്റെയും ലൈഫ് ജാക്കറ്റിന്റെയും സഹായത്തോടെ ഇവരെ തിരിച്ചെത്തിക്കുകയായിരുന്നു.
വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയും സ്ഥലത്തെത്തിയിരുന്നു. നർണി ആലാംകടവ് കോസ് വെയ്‌ക്ക് താഴെയാണ് ഇവർ കുടുങ്ങിയത്. ആളിയാർ വൃഷ്ടിപ്രദേശത്ത് തമിഴ്‌നാട്ടിൽ അതിശക്തമായ മഴ പെയ്തിരുന്നു. ഇതോടെ മൂലത്തറ റെഗുലേറ്ററിന്റെ ഷട്ടറുകൾ തുറക്കേണ്ടി വന്നതാണ് ചിറ്റൂർ പുഴയിൽ വെളളത്തിന്റെ അളവ് കൂടിയത്.
ഇവർ നദിയിലിറങ്ങുമ്പോൾ ഇത്രയും വെളളമില്ലായിരുന്നു. പൊടുന്നനെ വെള്ളം കൂടിയതോടെ ഒപ്പമുണ്ടായിരുന്നവർ ഓടി. പക്ഷെ ഇവർക്ക് ഓടി രക്ഷപെടാൻ സാധിച്ചില്ല. അങ്ങനെയാണ് പാറയ്‌ക്ക് മുകളിലേക്ക് കയറിയത്. മൈസൂരിൽ നിന്നും വലയും മറ്റും ഉണ്ടാക്കി വിൽക്കാനും മറ്റുമായി എല്ലാവർഷവും എത്തുന്നവരാണ് ഇവർ. സ്ഥിരമായി ഈ പ്രദേശത്താണ് താമസിക്കാറുളളത്. അതുകൊണ്ടു തന്നെ ഇവിടം പരിചിതവുമാണ്. ആ ധൈര്യത്തിലാണ് പുഴയിൽ കുളിക്കാൻ ഇറങ്ങിയതെന്ന് ഇവർ പറഞ്ഞു.















