പത്തനംതിട്ട ; കറണ്ട് ബിൽ അടയ്‌ക്കാത്തതിനെ തുടർന്ന് ലൈൻ വിച്ഛേദിക്കാനെത്തിയ ലൈൻമാൻ കണ്ടത് മീറ്ററിനടുത്ത് വേദനിപ്പിക്കുന്ന ഒരു കുറിപ്പ് , ഒപ്പം പണവും .
പത്തനംതിട്ട കോഴഞ്ചേരി വൈദ്യുതി സെക്ഷന്‍റെ പരിധിയിലാണ് സംഭവം.കുടിശ്ശികയുള്ള വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കാനിറങ്ങിയതായാണ് ലൈൻമാൻ ബിനീഷ്. ചെറുകോൽ പഞ്ചായത്തിലെ തറഭാഗം അരീക്ക ഭാഗത്ത് നിർധനരായ വീട്ടിലാണ് അപേക്ഷയും പണവും മീറ്ററിനടുത്തായി വെച്ചിരുന്നത്. ‘‘സാർ, ഫ്യൂസ് ഊരരുത്. ൈപസ ഇവിടെ വച്ചിട്ടുണ്ട്. ഞങ്ങൾ സ്കൂളിൽ പോകുവ സാർ.’’ തൊട്ടുടുത്ത് എഴുതിയിരുന്ന മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ ഗൃഹനാഥനെ കിട്ടി.
സ്കൂളിൽ പോകുന്നതിന് മുമ്പ് മക്കളാണ് അപേക്ഷ എഴുതിയതെന്നും പണം എടുത്തോളാനും അദ്ദേഹം പറഞ്ഞു. 461 രൂപയായിരുന്നു കുടുംബത്തിന്‍റെ കുടിശ്ശിക. തയ്യൽ കടയിലെ ജീവനക്കാരനാണ് പിതാവ്. ഇദ്ദേഹത്തിന്‍റെ ഏഴാം ക്ളാസിലും പ്ലസ് വണ്ണിലും പഠിക്കുന്ന പെൺകുട്ടികളാണ് സ്കൂളിൽ പോകുന്നതിന് മുമ്പ് അപേക്ഷ എഴുതി മീറ്ററിന് സമീപം ഒട്ടിച്ചത്.
സാമ്പത്തിക പരാധീനത മൂലം മിക്കവാറും മാസങ്ങളിൽ വൈദ്യൂതി വിഛേദിക്കുന്ന വീടാണിത്. രണ്ടും മൂന്നും ദിവസം ഇരുട്ടത്തിരിക്കുന്ന അച്ഛനും മക്കളും എവിടെ നിന്നെങ്കിലും കടം വാങ്ങി പണം അടച്ചാണ് വൈദ്യൂതി പുനഃസ്ഥാപിക്കുന്നത്. വേദനയോടെയാണ് ഈ വീട്ടിലെ വൈദ്യൂതി വിഛേദിക്കേണ്ടി വരുന്നതെന്ന് കോഴഞ്ചേരി സെക്ഷനിലെ ലൈൻമാൻമാർ പറയുന്നു.
പല മാസങ്ങളിലും സ്കൂളിൽനിന്ന് തിരിച്ചെത്തുമ്പോൾ വൈദ്യുതി ഇല്ലാതെ ഇരുട്ടത്ത് കഴിയേണ്ട വന്നതിനാലാണ് അപേക്ഷ എഴുതിയതെന്ന് കുട്ടികൾ പറഞ്ഞു. കുട്ടികളുടെ മാതാവിനെ മൂന്ന് വർഷമായി കാണാനില്ല. തയ്യൽ കടയിൽ നിന്ന് അച്ഛന് കിട്ടുന്ന തുച്ഛമായ പൈസകൊണ്ടാണ് ആഹാരവും മക്കളുടെ പഠനവും മുന്നോട്ട് പോകുന്നത്.















