ഇടുക്കി: ഇരവികുളത്ത് കാട്ടുകൊമ്പന്മാർ തമ്മിൽ ഏറ്റുമുട്ടൽ. കൊമ്പൻ പടയപ്പയും മറ്റൊരു ഒറ്റക്കൊമ്പനുമാണ് ഏറ്റുമുട്ടിയത്. സംഭവത്തിൽ പടയപ്പയ്‌ക്ക് പരിക്കേറ്റിട്ടുണ്ട്. ആനയെ നിരീക്ഷിച്ചു വരികയാണെന്ന് വനംവകുപ്പ് അറിയിച്ചു.
ഇന്ന് ഉച്ചയ്‌ക്കാണ് കൊമ്പന്മാർ തമ്മിൽ ഏറ്റുമുട്ടിയത്. തുടർന്ന് ആനകളെ പടക്കം പൊട്ടിച്ച് തുരത്തുകയായിരുന്നു. പടയപ്പയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. ആവശ്യമെങ്കിൽ ആനയ്‌ക്ക് ചികിത്സ നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ദിവസം ചിന്നക്കനാലിൽ ചക്കക്കൊമ്പനും മുറിവാലനും ഇത്തരത്തിൽ ഏറ്റുമുട്ടിയിരുന്നു. പരസ്പരമുള്ള ആക്രമണത്തിന് പിന്നാലെ മുറിവാലന് ഗുരുതരമായി പരിക്കേൽക്കുകയും കഴിഞ്ഞ ദിവസം ആന ചരിയുകയും ചെയ്തു. എന്നാൽ പോസ്റ്റുമോർട്ടത്തിൽ 20 പെല്ലറ്റുകൾ ആനയുടെ ശരീരത്തിൽ നിന്നു കണ്ടെത്തി. ശ്വാസകോശത്തിലേറ്റ ആഘാതമാണ് മരണകാരണം.















