റാഞ്ചി: ശനി, ഞായർ ദിവസങ്ങളിൽ അഞ്ച് മണിക്കൂർ വീതം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്‌ക്കുമെന്ന് അറിയിച്ച് ജാർഖണ്ഡ് സർക്കാർ. ഈ ദിവസങ്ങളിൽ നടക്കുന്ന ജാർഖണ്ഡ് ജനറൽ ഗ്രാജുവേറ്റ് ലെവൽ കമ്പൈൻഡ് കോമ്പറ്റീറ്റീവ് (JGGLCCE) പരീക്ഷകൾ കണക്കിലെടുത്താണ് തീരുമാനം. പരീക്ഷകളിൽ ക്രമക്കേട് തടയാനും സുതാര്യത ഉറപ്പുവരുത്താനുമാണ് നടപടിയെന്ന് സർക്കാർ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
ശനിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്‌ക്ക് 1.30 വരെ സേവനങ്ങൾ നിർത്തിവയ്‌ക്കുമെന്നും ഞായറാഴ്‌ചയും ഈ നടപടി ആവർത്തിക്കുമെന്നും സർക്കാർ അറിയിച്ചു. പരീക്ഷയ്‌ക്കുള്ള ഒരുക്കങ്ങൾ സംബന്ധിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ചതായി മുഖ്യമന്ത്രി ഹേമന്ത് സോറൻ പറഞ്ഞു.
പരീക്ഷയിൽ തെറ്റായ പ്രവണതകൾ ശ്രദ്ധയിൽ പെട്ടാൽ അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 823 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുന്നത്. ഏകദേശം 6.39 ലക്ഷം ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതുമെന്ന് പ്രതീക്ഷിക്കുന്നതായി JSSC ഉദ്യോഗസ്ഥൻ പറഞ്ഞു.















