കോഴിക്കോട്: സ്വർണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണമെന്ന കെ.ടി ജലീലിന്റെ നിലപാടിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഹവാല ഇടപാടും സ്വർണക്കടത്തും നടത്തുന്നത് ഏതെങ്കിലുമൊരു മതത്തിൽപ്പെട്ടവരാണെന്ന് ആരും പറഞ്ഞിട്ടില്ല. എന്നാൽ ഒരു മതത്തിനെതിരെ ചാപ്പ കുത്തിയത് ജലീൽ തന്നെയാണെന്ന് സുരേന്ദ്രൻ വിമർശിച്ചു.
“മലപ്പുറം എന്ന് കേൾക്കുമ്പോൾ ആർക്കും ഹാലിളകാറില്ല. സ്വർണക്കള്ളക്കടത്തും ഹവാല ഇടപാടുകളും നടത്തുന്നത് ഒരു മതത്തിൽപ്പെട്ടവരാണ് എന്ന അഭിപ്രായം തങ്ങൾക്കില്ല. അത് പറഞ്ഞത് കെ.ടി ജലീലാണ്. അക്കാര്യത്തിൽ മാദ്ധ്യമങ്ങൾ ചോദ്യം ഉന്നയിക്കേണ്ടത് ജലീലിനോടാണ്. പാണക്കാട് തങ്ങൾ മതവിധി ഇറക്കണമെന്ന് പറഞ്ഞയാളാണ് ജലീൽ. അതായത്, ‘നമ്മുടെ ആൾക്കാർ ആരും കള്ളക്കടത്ത് നടത്തരുത്’ എന്ന് പാണക്കാട് തങ്ങൾ ആവശ്യപ്പെടണമെന്നാണ് ജലീൽ പറഞ്ഞത്. അപ്പോൾ ആരാണ്, ആരെയാണ് ചാപ്പ കുത്തുന്നത് എന്ന് വ്യക്തമായി. അതിന് തങ്ങളാരുമല്ല ശ്രമം നടത്തിയത്. അങ്ങനെയൊരു രാഷ്‌ട്രീയ നിലപാട് ബിജെപി സ്വീകരിച്ചിട്ടില്ല.”- സുരേന്ദ്രൻ വ്യക്തമാക്കി.
സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മതവിധി ആവശ്യം കെ.ടി ജലീൽ മുന്നോട്ടുവച്ചത്. സ്വർണക്കടത്തിലും ഹവാല ഇടപാടിലും വിശ്വാസികൾ പങ്കാളികളാകരുതെന്ന് നിർദേശിക്കണമെന്നും പാണക്കാട് തങ്ങൾ മതവിധി ഇറക്കിയാൽ മലപ്പുറം ജില്ലയെക്കുറിച്ചുള്ള അപവാദങ്ങൾ ഒഴിവാകുമെന്നുമായിരുന്നു ജലീൽ പറഞ്ഞത്.















