സ്ക്രീനിൽ നിന്നിറങ്ങിയാൽ പച്ചമനുഷ്യനാകുന്ന താരം…. സ്റ്റൈൽ മന്നൻ രജനികാന്തിന് ഇന്ന് 74ാം പിറന്നാൾ. സൂപ്പർ സ്റ്റാർ, തലൈവർ, സ്റ്റൈൽ മന്നൻ തുടങ്ങി പതിവ് വാഴ്‌ത്തലുകൾക്കപ്പുറം ആരാണ് രജനികാന്ത് എന്ന് ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു…വാക്കുകൾക്ക് അതീതമായ ഒരുവികാരത്തിന്റെ പേരാണ് രജനി…..
ഏത് ഉയരത്തിലും കൈവിടാത്ത എളിമ, തുടിച്ച് നിൽക്കുന്ന ആത്മവിശ്വാസം രണ്ടുമാണ് രജനീ വിജയത്തിന്റെ അടിസ്ഥാന ചേരുവ. പതിവ് താരസങ്കൽപ്പങ്ങളെയെല്ലാം തച്ചുടച്ച് കഷണ്ടി തല കാട്ടി, പൊതുമദ്ധ്യത്തിലെത്തുന്ന നടൻ. എന്നാൽ സ്ക്രീനിൽ എത്തുമ്പോൾ രജനിയോളം എനർജി യുവ നടൻമാർക്ക് പോലും അവകാശപ്പെടാനില്ല.
വില്ലനായി അരങ്ങേറ്റം, പിന്നെ സഹനടൻ, ഹീറോ, സ്റ്റാർ, സ്റ്റൈൽ മന്നൻ, സൂപ്പർ സ്റ്റാർ, തലൈവർ…. പച്ചമണ്ണിൽ ചവിട്ടി നേടിയെടുത്തതായിരുന്നു ഈ പട്ടങ്ങളെല്ലാം. 1950 ഡിസംബർ 12നു മഹാരാഷ്‌ട്ര സ്വദേശിയായ പൊലീസ് കോൺസ്റ്റബിൾ രാമോജിറാവു ഗെയ്‌ക്‌വാദിന്റെയും രമാബായിയുടെയും മകനായി ബെംഗളൂരുവിൽ ജനനം. ബസ് കണ്ടക്ടറായ ശിവാജി റാവു ഗെയ്ക്വാദിന്റെ മനസ്സിൽ സിനിമാമോഹം കുത്തിനിറച്ചത് പ്രണയിനിയും സുഹൃത്തുക്കളുമായിരുന്നു. 1975ൽ അപൂർവ്വരാഗങ്ങളിൽ വില്ലനായി അരങ്ങേറ്റം. 1977- ൽ ഭാരതിരാജയുടെ 16 വയതിനിലിലൂടെയാണ് രജനിയുടെ പഞ്ച് ഡയലോഗ് ലോകം കേട്ടത്. ‘നാൻ ഒരു തടവൈ സൊന്നാൽ നൂറ് തടവൈ സൊന്ന മാതിരി.’, ‘ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേൻ’, ‘ആണ്ടവൻ ശൊൽറാൻ അരുണാചലം മുടിക്കിറാൻ…’, ‘ഏൻ വഴി തനി വഴി…’ രജനി സൂപ്പർ ഹിറ്റാക്കി മാറ്റിയ പഞ്ച് ഡയലോഗുകളും അനേകമാണ്.
മുള്ളും മലരും, തില്ലു മുള്ളു, പതിനാറു വയതിനിലെ തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായി. വില്ലനിൽ നിന്നും മാറി നായക വേഷങ്ങൾ കിട്ടിത്തുടങ്ങിയതോടെ ആരാധകരുടെ സിരകളിൽ ഒരു വികാരമായി രജനി കത്തിക്കയറി .
സിഗററ്റ് വച്ചുള്ള സ്റ്റൈലുകൾ. നടപ്പിലും ഇരുപ്പിലും നോക്കിലും ഡയലോഗിലും കൈകളുടെ ചലനങ്ങളിലും തന്റേതായ ഒരു ശൈലി രജനി ഉണ്ടാക്കിയെടുത്തു. ഭൈരവി എന്ന ചിത്രത്തിലൂടൊണ് സൂപ്പർസ്‌റ്റാർ പട്ടം രജനി സ്വന്തമാക്കിയത്.
1979-ൽ അലാവുദ്ദീനും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും എത്തി. 1985- ലാണ് അദ്ദേഹം തന്റെ നൂറാമത്തെ ചിത്രം പൂർത്തിയാക്കിയത്.
തൊണ്ണൂറുകളിൽ ദളപതി, മന്നൻ, പടയപ്പ, മുത്തു, ബാഷ, അരുണാചലം തുടങ്ങിയ ചിത്രങ്ങളും പിന്നീടെത്തിയ ശിവാജി, യന്തിരൻ, കബാലി, പേട്ട, ദർബാർ, വേട്ടയ്യൻ എന്നിവയെല്ലാം ആരാധകർക്ക് ആവേശമായി. ജാപ്പനീസ് ഭാഷയിൽ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന ഖ്യാതിയും രജനി സിനിമയ്‌ക്ക് സ്വന്തമാണ്. 1995ൽ പുറത്തിറങ്ങിയ മുത്തു ആണ് ഈ നേട്ടം കൊയ്‌തത്. ഇടയ്‌ക്ക് വൻപരാജയങ്ങൾ ഉണ്ടാകുമ്പോൾ രജനി യുഗം കഴിഞ്ഞെന്ന് വിധിയെഴുതുന്നവർക്ക് മുന്നിൽ മെഗാഹിറ്റ് സമ്മാനിച്ച് ഉയർത്തെഴുന്നേൽക്കുന്നതും രജനി സ്റ്റൈലാണ്.
ഇന്ത്യൻ സിനിമാലോകത്ത് നാലര പതിറ്റാണ്ടിലേറെയായി നിറയുന്ന ഒരേയൊരു സൂപ്പർ സ്റ്റാർ. ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടൻമാരിൽ ഒരാൾ. ഇതുവരെ ഒരു പരസ്യചിത്രത്തിൽ പോലും അഭിനയിക്കാത്ത സൂപ്പർ സ്റ്റാർ തുടങ്ങിയ രജനിയുടെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല.
രജനിയുടെ മെയ്വഴക്കത്തിനും പ്രസന്നതയ്‌ക്കും ആത്മീയജീവിതത്തിന് പങ്കുണ്ട്. ഓരോ ചിത്രം പൂർത്തിയാക്കിയ ശേഷവും അദ്ദേഹം ഋഷികേശിലെ ബാബ ഗുഹയിൽ പോയി ധ്യാനമിരിക്കും. തനിക്ക് ഒരിക്കലും മടുക്കാത്ത സ്ഥലമാണ് ഹിമാലയമെന്ന് അദ്ദേഹം നിരവധി തവണ പറഞ്ഞിട്ടുണ്ട്.

പുതിയ ചിത്രമായ കൂലിയിലൂടെ ആരാധകർക്കുമുന്നിൽ പുതിയൊരവതാരമായി പ്രത്യക്ഷപ്പെടാനുള്ള ഒരുക്കത്തിലാണ് രജനി. ആ സ്റ്റൈലൻ നടത്തവും പഞ്ച് ഡയലോഗുകളും വീണ്ടും അനുഭവിക്കാനുള്ള കാത്തിരിപ്പിലാണ് ഓരോ ആരാധകരും….















