തിരുവനന്തപുരം: യുവാക്കളുടെ ലഹരി ഉപയോഗം പൊലീസിൽ അറിയിച്ചതിന് ഗൃഹനാഥനെ വെട്ടിക്കൊന്നു. വർക്കല താഴെവെട്ടൂരിൽ ചരുവിളവീട്ടിൽ ഷാജഹാനാണ് (67) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് താഴെവെട്ടൂർ സ്വദേശി ഷാക്കിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ക്രിസ്‌മസ് രാത്രിയാണ് നാടിനെ നടുക്കിയ സംഭവം. രാത്രി 9 മണിയോടെയാണ് ഇരുചക്രവാഹനത്തിൽ വരികയായിരുന്ന ഷാജഹാനേയും റഹ്മാനേയും താഴെവെട്ടൂർ കടപ്പുറത്തിന് സമീപത്ത് വെച്ച് സംഘം ആക്രമിച്ചത്. വാഹനം തടഞ്ഞുനിർത്തി ചങ്ങല കൊണ്ട് ഇരുവരെയും അടിച്ചു വീഴ്‌ത്തി. ശേഷം ഇവരുടെ കൈവശം ഉണ്ടായിരുന്ന ഇരുമ്പ് കമ്പി ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച് അവശനാക്കി വെട്ടിക്കൊല്ലുകയായിരുന്നു.
തലയ്‌ക്ക് ആഴത്തിൽ മുറിവേറ്റ ഷാജഹാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മറ്റ് പ്രതികൾക്കായി തെരച്ചിൽ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചയ്‌ക്ക് മൂന്നു യുവാക്കൾ താഴെവെട്ടൂർ പള്ളിക്ക് സമീപത്ത് നിന്ന് ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് ഷാജഹാൻ കണ്ടിരുന്നു. പിന്നാലെ അദ്ദേഹം ഇത് പൊലീസിനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടുണ്ടായ പകയാണ് കൊലപാതകത്തിൽ കലാശിച്ചത്.
വർക്കലയിലും പരിസര പ്രദേശങ്ങളിലും ലഹരി വ്യാപകമാണെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. സന്ധ്യ മയങ്ങിയാൽ വർക്കല ടൗണിൽ ലഹരി സംഘങ്ങൾ ആഴിഞ്ഞാടുകയാണ്. നിരവധി പരാതികൾ നൽകിയെങ്കിലും പൊലീസ് നടപടിയെടുത്തില്ല. ലഹരി സംഘങ്ങൾക്ക് പൊലീസ് ഒത്താശ ചെയ്യുകയാണെന്ന ആരോപണവും ശക്തമാണ്.















