ന്യൂഡൽഹി: സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് വിധിച്ച് ഡൽഹി കോടതി. ഡൽഹിയിലെ സരസ്വതി വിഹാർ ഏരിയയിൽ 1984 നവംബർ ഒന്നിന് അച്ഛനെയും മകനെയും കൊലപ്പെടുത്തിയ കേസിലാണ് കോൺഗ്രസ് എംപിയായിരുന്ന സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് ഡൽഹി റോസ് അവന്യൂ കോടതി വിധിച്ചത്. സിഖ് കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിന്റെ പശ്ചാത്തലത്തിൽ ജീവപര്യന്തം തടവനുഭവിക്കുന്നതിനിടെയാണ് മറ്റൊരു കൊലക്കേസിൽ കൂടി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.
1984ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിന് ശേഷം കോൺഗ്രസ് ഗുണ്ടകൾ നടത്തിയ നരഹത്യകളാണ് സിഖ് കലാപമെന്ന് അറിയപ്പെടുന്നത്. രാജ്യമെമ്പാടും വ്യാപക ആക്രമണങ്ങൾക്ക് വഴിവച്ച കലാപം മൂവായിരം പേരുടെ ജീവനെടുത്തു. ഡൽഹിയിൽ മാത്രം 2700ലധികം പേർ കൊല്ലപ്പെട്ടു. 40 വർഷങ്ങൾക്ക് ശേഷവും കലാപവുമായി ബന്ധപ്പെട്ട നിയമനടപടികൾ അവസാനിച്ചില്ല. അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച നാനാവതി കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഡൽഹിയിൽ മാത്രം 587 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 250 കേസുകളും റദ്ദാക്കപ്പെട്ടു.















