ലഖ്‌നൗ സൂപ്പർ ജയൻറ്സ് സ്പിന്നർ ദിഗ്‌വേഷ് സിംഗ് റാത്തിക്ക് പിഴയും ഡീമെരിറ്റ് പോയിന്റും ചുമത്തി ബിസിസിഐ. പഞ്ചാബ് കിംഗ്‌സ് ബാറ്റർ പ്രിയാൻഷ് ആര്യയെ പുറത്താക്കിയതിന് ശേഷം അസാധാരണമായ ‘കത്ത് എഴുത്ത് ആഘോഷം’ നടത്തിയതിനാണ് താരത്തിനെതിരെ കടുത്തനടപടി. ദിഗവേഷിന് മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴ ചുമത്തിയിരിക്കുന്നത്. താരത്തിന്റെ പ്രവർത്തി ഐപിഎൽ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ബിസിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ചൊവ്വാഴ്ച ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. ലഖ്‌നൗവിന്റെ 172 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ മൂന്നാം ഓവറിന്റെ അവസാനത്തെ പന്തിലാണ് വിവാദമായ ആഘോഷം നടന്നത്. ദിഗ്‌വേഷ് എറിഞ്ഞ ഒരു ഷോർട്ട് ആൻഡ് വൈഡ് ഡെലിവറി പുൾ ചെയ്യാൻ ശ്രമിച്ച പ്രിയാൻഷിന് പിഴച്ചു. ബാറ്റിൽത്തട്ടി മുകളിലേക്ക് ഉയർന്നപന്ത് ഷാർദുൽ താക്കൂർ കൈപ്പിടിയിലൊതുക്കി.
ഒൻപത് പന്തിൽ എട്ട് റൺസായിരുന്നു പഞ്ചാബ് താരം നേടിയത്. പ്രിയൻഷ് തിരികെ പവലിയനിലേക്ക് നടക്കുമ്പോഴാണ് ദിഗ്‌വേഷ് അടുത്തെത്തി കൈകൊണ്ട് കത്തെഴുതുന്നതായി അനുകരിച്ചത്. എതിരാളികളെ പുറത്താക്കിയതിന് ശേഷം ‘നോട്ട്ബുക്ക്’ ആഘോഷം ജനപ്രിയമാക്കിയ വെസ്റ്റ് ഇൻഡീസ് പേസർ കെസ്രിക് വില്യംസണിനെ അനുകരിക്കും വിധമായിരുന്നു ഇത്. ലഖ്‌നൗ സ്പിന്നറുടെ പ്രവർത്തി അമ്പയർമാരുടെ ശ്രദ്ധയിൽപെടുകയും ഉടൻതന്നെ താരത്തിന് താക്കീത് നൽകുകയും ചെയ്തു. പഞ്ചാബ് കിങ്‌സ് മത്സരം എട്ട് വിക്കറ്റിന് ജയിച്ചു.
DIGVESH RATHI DROPS AN ABSOLUTE BANGER CELEBRATION. 🤣❤️pic.twitter.com/kJWRa0xWtM
— Mufaddal Vohra (@mufaddal_vohra) April 1, 2025















