ന്യൂഡൽഹി: തെരുവ് നായ വിഷയത്തിൽ അസാധാരണ നടപടിയുമായി സുപ്രിംകോടതി. എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു.
കോടതിയുടെ നിർദ്ദേശം പാലിക്കാത്ത സംസ്ഥാനങ്ങളെ അതിരൂക്ഷമായാണ് കോടതി വിമർശിച്ചത്. നിങ്ങളുടെ ഉദ്യോഗസ്ഥർ പത്രങ്ങൾ വായിക്കാറില്ലെയെന്നും കോടതി ഉത്തരവുകളെക്കുറിച്ച് അവർക്ക് അറിയില്ലെയെന്നും ജസ്റ്റിസ് വിക്രം നാഥ് ചോദിച്ചു. കോടതിയുടെ നിർദ്ദേശ പ്രകാരം സത്യവാങ്മൂലം സമർപ്പിച്ച പശ്ചിമ ബംഗാൾ, ഡൽഹി, തെലങ്കാന എന്നീ സംസ്ഥാനങ്ങളെ നടപടിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
തെരുവ് നായ പ്രശ്നത്തിൽ സ്വമേധയാ എടുത്ത കേസിലാണ് സുപ്രീംകോടതിയുടെ അസാധാരണ നടപടി. ഓഗസ്റ്റ് 22ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
വർദ്ധിച്ചുവരുന്ന തെരുവ് നായ ആക്രമണങ്ങളിൽ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി. തെരുവ് നായ ആക്രമണം ഇന്ത്യയുടെ ആഗോള പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. നായ്‌ക്കൾക്കെതിരായ ക്രൂരതയെക്കുറിച്ച് മൃഗസ്നേഹി സംഘടനയുടെ അഭിഭാഷകൻ പരാമർശിച്ചപ്പോൾ, മനുഷ്യരോടുള്ള ക്രൂരതയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് കോടതി ചോദിച്ചു.















