ഗുവാഹത്തി: അനധികൃതമായി വനഭൂമി കയ്യേറി താമസമുറപ്പിച്ചവർക്കെതിരെ നടപടിയുമായി അസം സർക്കാർ. നാഗോൺ ജില്ലയിൽ മാത്രം 795 ഹെക്ടർ വനഭൂമിയാണ് കഴിഞ്ഞ ദിവസം ഒഴിപ്പിച്ചത്. 1500 ഓളം കുടുംബങ്ങളാണ് ഇവിടെ അനധികൃതമായി താമസിച്ചിരുന്നത്.
ഇവരിൽ ഭൂരിഭാഗവും അനധികൃതമായി ഇന്ത്യയിൽ എത്തിയ ബംഗ്ലാദേശി കുടിയേറ്റക്കാരാണ് എന്നാണ് റിപ്പോർട്ട്. ഗ്രേറ്റർ ലുട്ടുമാരി വന സംരക്ഷണ കേന്ദ്രത്തിലെ ബെഡെറ്റിപാർ, ശംഖുല, ജുരിർപാർ, കെന്ദപ്പാറ എന്നീ മേഖലകളിലായിരുന്നു വ്യാപക കയ്യേറ്റം നടന്നത്. കള്ളക്കടത്തുകാർ വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചുകടത്തി തരിശാക്കിയ വനഭൂമി പിന്നീട്, വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ആളുകൾ എത്തി കൈവശപ്പെടുത്തുകയായിരുന്നു.
രണ്ട് മാസത്തിനുള്ളിൽ ഭൂമി ഒഴിയണമെന്ന് ആവശ്യപ്പെട്ട് മൂന്ന് മാസം മുമ്പ് കൈയേറ്റക്കാർക്ക് ജില്ലാ ഭരണകൂടം നോട്ടീസ് നൽകിയിരുന്നു. തുടർന്ന് ഒഴിഞ്ഞുപോകാൻ ഒരു മാസത്തെ കൂടി സാവകാശം കയ്യേറ്റക്കാർ ആവശ്യപ്പെട്ടു.
ഇതും സർക്കാർ അനുവദിച്ചു. ഇതിനിടെ ഏകദേശം 1,100 ഓളം കുടുംബങ്ങൾ ഇവിടെ നിന്നും നിന്നും താമസം മാറുകയും ചെയ്തു. സമയപരിധി അവസാനിച്ചതോടെയാണ് ഞായറാഴ്ച ജില്ലാഭരണകൂടം അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയത്.
സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും നിർദ്ദേശങ്ങൾ പാലിച്ചാണ് ഒഴിപ്പിക്കൽ നടപടിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വനമേഖലകളിൽ നിന്നുള്ള കൈയേറ്റങ്ങൾ നീക്കം ചെയ്യുന്നത് മനുഷ്യ- വന്യമൃഗ സംഘർഷം കുറയ്‌ക്കാൻ സഹായിക്കുമെന്ന് വനം വകുപ്പ് സ്പെഷ്യൽ ചീഫ് സെക്രട്ടറി എം കെ യാദവ പറഞ്ഞു.
2021 മെയ് മാസത്തിൽ അധികാരമേറ്റതിനുശേഷം 160 ചതുരശ്ര കിലോമീറ്ററിലധികം ഭൂമി കയ്യേറ്റങ്ങൾ ഒഴിപ്പിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു.















