മുംബൈ: ആപ്പിൾ ഐഫോണിന്റെ ഭാരതത്തിൽ നിന്നുള്ള കയറ്റുമതി 5,000കോടി ഡോളർ പിന്നിട്ടു. 2021-22-ൽ ഭാരതത്തിൽ ഉത്പാദനം തുടങ്ങി 2025 ഡിസംബർ വരെയുള്ള കാലത്തെ മൊത്തം കയറ്റുമതിയുടെ മൂല്യമാണിത്.
ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളിലെ കയറ്റുമതിയുടെ മൂല്യം ഏകദേശം 1,600 കോടി കടക്കുകയും ചെയ്തു. ഈ സാമ്പത്തിക വർഷം മൂന്നുമാസംകൂടി അവശേഷിക്കേയാണ് ഈ നേട്ടം. ഇന്ത്യയിൽ അതിവേഗം വളരുന്ന സ്വകാര്യമേഖലയിലെ തൊഴിൽദാതാവാണ് ആപ്പിൾ. കേന്ദ്രത്തിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം (PLI) ആണ് ആപ്പിളിന് നേട്ടമായത്.
പിഎൽഐ പദ്ധതിക്ക് കീഴിൽ ആപ്പിൾ നിർമ്മാണം ആരംഭിച്ചതിനുശേഷം ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത ഐഫോണുകളുടെ ആകെ മൂല്യം 5,000കോടി കവിഞ്ഞതായി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഇന്ത്യയിൽ ഇപ്പോൾ അഞ്ച് ഐഫോൺ അസംബ്ലി പ്ലാന്റുകളാണുള്ളത്. ഇതിൽ മൂന്നെണ്ണം ടാറ്റ ഗ്രൂപ്പിൻറേതും രണ്ടെണ്ണം ഫോക്സ്കോണിന്റെതുമാണ്. ഇന്ത്യയുടെ മൊത്തം സ്മാർട്ട്ഫോൺ കയറ്റുമതിയുടെ 75 ശതമാനവും ഐഫോണുകളാണ്. മാത്രമല്ല സ്മാർട്ട്ഫോണുകൾ 2025 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ഏറ്റവും വലിയ കയറ്റുമതി വിഭാഗമായി ഉയരുകയും ചെയ്തു. 2015 ൽ ഇന്ത്യയുടെ കയറ്റുമതി ഇനങ്ങളിൽ 167-ാം സ്ഥാനത്തായിരുന്നു സ്മാർട്ട്ഫോണുകൾ.















