ചെന്നൈ: മധുരയിലെ തിരുപ്പറംകുണ്ഡ്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ കുന്നിൽ കാർത്തിക ദീപം കൊളുത്താൻ അനുമതി നൽകിയ ചെന്നൈ ഹൈക്കോടതിയുടെ മധുരൈ ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ മുൻ തമിഴ്നാട് നിയമമന്ത്രിയും നിലവിലെ ധാതുവിഭവ മന്ത്രിയുമായ രഘുപതി നടത്തിയ പരാമർശങ്ങൾക്കെതിരെ ബിജെപി രംഗത്തു വന്നു. അഭിഭാഷകരായ ജി.എസ്. മണി, യേർക്കാട് എ. മോഹൻദാസ് എന്നിവർ മന്ത്രി രഘുപതിക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് അയച്ചു.
“മന്ത്രി രഘുപതി മധുര ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ വിധിയെ വിമർശിക്കുകയും, ജഡ്ജിമാരെ വ്യക്തിപരമായി വിമർശിക്കുകയും, മാധ്യമങ്ങൾക്ക്മുന്നിൽ അപകീര്‍ത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തു, അതുവഴി കോടതിയുടെ അന്തസ്സും കോടതിയിൽ ജനങ്ങൾക്കുള്ള വിശ്വാസവും നശിപ്പിച്ചു”.
“ചുമതലയുള്ള മന്ത്രിയായ നിങ്ങൾ നിയമവിരുദ്ധവും മന്ത്രിപദവിയുടെ അന്തസ്സിനു വിരുദ്ധവുമായ അപകീർത്തികരമായ പരാമർശങ്ങൾ പ്രചരിപ്പിക്കുകയും കോടതിയുടെ അന്തസ്സിനെയും പ്രവർത്തനങ്ങളെയും അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ജനങ്ങൾക്കിടയിൽ കോടതിയുടെ ബഹുമാനവും അന്തസ്സും കുറയ്‌ക്കുകയും ചെയ്തു. നിങ്ങളുടെ പരാമർശങ്ങൾ ഉടൻ പിൻവലിച്ച് നിരുപാധികം ക്ഷമാപണം നടത്തണം. അല്ലെങ്കിൽ, നിങ്ങൾക്കെതിരെ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്യും.ആ കോടതിയലക്ഷ്യ നോട്ടീസിൽ പറയുന്നു.
തിരുപ്പറംകുണ്ഡ്രം കുന്നിന്റെ മുകളിൽ വിളക്ക് തെളിയിക്കാൻ അനുവദിച്ച് കൊണ്ട് സിംഗിൾ ജഡ്ജി ജി.ആർ. സ്വാമിനാഥൻ ഡിസംബർ 1 ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിൽ പ്രതിഷേധിച്ചും വിമർശിച്ചു കൊണ്ട് മന്ത്രിമാർ ഉൾപ്പെടെയുള്ള ഡിഎംകെ നേതാക്കൾ കോടതി വിധിക്കെതിരെയും സിംഗിൾ ജഡ്ജി ജി.ആർ. സാമിനാഥനെതിരെയും അപകീർത്തികരമായ പരാമർശങ്ങൾ പ്രചരിപ്പിക്കുകയും സമൂഹത്തിൽ ക്രമസമാധാനവും മത സംഘർഷവും പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പരാമർശങ്ങളും അപകീർത്തികരമായ വിമർശനങ്ങളും നടത്തുകയും ചെയ്തു.
ഈ വിധിക്കെതിരെ തമിഴ്‌നാട് സർക്കാരും പോലീസും ചാരിറ്റബിൾ വകുപ്പും അപ്പീൽ നൽകിയിരുന്നു. ജയചന്ദ്രൻ അധ്യക്ഷനായ മധുര ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുമ്പാകെ അപ്പീൽ പരിഗണിക്കുകയും ഇന്നലെ വിധി പറയുകയും ചെയ്തു.
ഇതിൽ രണ്ടംഗ ഡിവിഷൻ ബെഞ്ച് സിംഗിൾ ജഡ്ജി ജി.ആർ. സ്വാമിനാഥന്റെ വിധി ശരിവയ്‌ക്കുകയാണുണ്ടായത് . അതിൽ പ്രതിഷേധിച്ചാണ്
മന്ത്രി രഘുപതി കോടതിയലക്ഷ്യ പരാമർശങ്ങൾ നടത്തിയത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബ്രാഞ്ച് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ വിധി ശരിവയ്‌ക്കുകയും തിരുപ്പരൻകുന്ദ്രം കുന്നിൽ വിളക്ക് കൊളുത്താൻ അനുവദിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.















