ഗീതു മോഹൻദാസ് ചിത്രം ‘ടോക്സികിന്റെ’ ടീസർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്‌ക്കാണ് വഴിതുറന്നിരിക്കുന്നത്. മമ്മുട്ടി ചിത്രം ‘കസബ’ സ്ത്രീ വിരുദ്ധമാണെന്ന് പറഞ്ഞവരാണ് ഗീതു മോഹൻദാസും സംഘവും. എന്നിട്ട് അതേ ഗിതു മോഹൻദാസ് തന്നെയിപ്പോൾ പെണ്ണിനെ വെറും ഭോഗവസ്തുവാക്കി ആൺകോയ്മ നിറഞ്ഞാടുന്ന ചിത്രമെടുത്തിരിക്കുകയാണെന്നാണ് പ്രധാന വിമർശനം.
2016ലാണ് നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്ത കസബ റിലീസായത്. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച പൊലീസ് കഥാപാത്രം സഹപ്രവർത്തകയുടെ പാൻറസിൽ കയറി പിടിക്കുന്ന രംഗമാണ് വിവാദമാക്കിയത്. ഒരു ചലച്ചിത്ര മേളയിൽ വെച്ച് നടി പാർവതി തിരുവോത്താണ് കസബ സ്ത്രീ വിരുദ്ധ സിനിമയാണെന്ന് പരസ്യമായി പറഞ്ഞത്. സിനിമയുടെ പേര് പറയാൻ മടിച്ച പാർവതിയോട് ‘സേ ഇറ്റ്’ എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചത് ഗീതു മോഹൻദാസായിരുന്നു. റിമാ കല്ലിങ്കലും കൂടെയുണ്ടായിരുന്നു. ഇക്കാര്യമാണ് സോഷ്യൽ മീഡിയയിൽ ട്രോളുകളായും മീമുകളായും നിറയുന്നത്.
ഗീതുവിന്റെ ഇരട്ടത്താപ്പ് ചൂണ്ടി ലക്ഷ്യമിട്ട് കസബ സംവിധായകൻ നിഥിൻ രൺജി പണിക്കർ രംഗത്തെത്തിയിട്ടുണ്ട്. എഴുത്തുകാരൻ സക്കറിയയുടെ വരികളാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയത്. ‘നിങ്ങൾ കെട്ടിയാടുന്ന ആ ‘കപട വ്യക്തിത്വം’ നിങ്ങളുടെ തന്നെ ആദർശങ്ങളെ വിസ്മരിക്കുമ്പോൾ, കാപട്യം അവിടെ പൂത്തുലയുന്നു… പിന്നാലെ ജീർണ്ണതയും (അങ്ങനെയുണ്ടാകില്ലെന്ന് ഞാൻ പ്രത്യാശിക്കുന്നു). എങ്കിലും… ഇതിന്റെയെല്ലാം അനന്തരഫലമായി ഉണ്ടായ ആ തകർച്ചയിൽ (അലങ്കോലപ്പെട്ടതും എന്നാൽ അർഹിച്ചതുമായ ആ അവസ്ഥയിൽ) നിന്നുകൊണ്ട് എനിക്ക് സമ്മതിക്കാൻ കഴിയും; അതിനും അതിന്റേതായ ചില നിമിഷങ്ങളുണ്ടായിരുന്നു’ ഇതായിരുന്നു നിഥിൻ രൺജി പണിക്കറുടെ ഇൻസ്റ്റഗ്രാം സ്റ്റോറി.















