ന്യൂഡൽഹി : തിരുപ്പറംകുണ്ഡ്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി തമിഴ്‌നാട് സർക്കാരിനും കേന്ദ്ര സർക്കാരിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ.)യ്‌ക്കും നോട്ടീസയച്ചു .
മധുര ആസ്ഥാനമായുള്ള ഹിന്ദു ധർമ്മ പരിഷത്ത് സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഹർജിയിൽ, തിരുപ്പറംകുണ്ഡ്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കേന്ദ്ര സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിൽ കൊണ്ടുവരണമെന്നും കുന്നിൻ മുകളിലുള്ള ദീപത്തൂണിൽ 24 മണിക്കൂറും സ്ഥിരമായി വിളക്ക് കത്തിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കാർത്തിക ഉത്സവത്തോടനുബന്ധിച്ച് എല്ലാ വർഷവും കുന്ന് മുഴുവൻ വിളക്കുകൾ കൊണ്ട് പ്രകാശിപ്പിക്കണമെന്നും ആ കാലയളവിൽ ഭക്തർക്ക് ആരാധന നടത്താൻ അനുവദിക്കണമെന്നും സംഘടന ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ ക്രമീകരണം മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
തമിഴ്‌നാട്ടിൽ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന കാർത്തിക ദീപം കാർത്തിക മാസത്തിലാണ് (സാധാരണയായി നവംബർ-ഡിസംബർ) ആചരിക്കുന്നത്. അന്ധകാരത്തിനുമേൽ വെളിച്ചം നേടിയ വിജയത്തെ സൂചിപ്പിക്കുന്നതിനും ശിവനെയും മുരുകനെയും ആദരിക്കുന്നതിനുമായി വീടുകളും ക്ഷേത്രങ്ങളും ദീപങ്ങൾ കൊണ്ട് പ്രകാശിപ്പിക്കുന്നു.തിരുപ്പറംകുണ്ഡ്രം കുന്നിൻ മുകളിലുള്ള കാർത്തിക സ്തംഭത്തിൽ വിളക്ക് കൊളുത്താൻ ഹൈക്കോടതി ഉത്തരവിട്ടത് തമിഴ്നാട് സർക്കാർ പാലിക്കാൻ തയ്യാറായിരുന്നില്ല.
ദീപസ്തംഭ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ തമിഴ്‌നാട് സർക്കാർ ഇതിനകം തീരുമാനിച്ചിട്ടുണ്ടെങ്കിലും, പുതിയ ഹർജിക്കായി നോട്ടീസ് അയച്ചതോടെ വിഷയം ഇപ്പോൾ കൂടുതൽ സങ്കീർണ്ണമാകുകയാണ്.















