തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്‌ക്കെത്തിയ ഭക്തരോട് അമിത പാർക്കിങ് ഫീസ് ഈടാക്കിയ വ്യക്തിയെ നേരിട്ടെത്തി തടഞ്ഞ് തുക തിരികെ നൽകിച്ച് മേയർ വി.വി.രാജേഷ്. കോർപ്പറേഷൻ പരിധിയിൽ ഭക്തർക്ക് വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യം ചെയ്തുകൊടുത്തതിന് ശേഷം കൊള്ള ലാഭം കൊയ്യുകയായിരുന്നു ഇയാൾ.
ദൂര ദേശങ്ങളിൽ നിന്നും പൊങ്കാലയ്‌ക്കായി എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഒരു വലിയ പുരയിടത്തിൽ ഇയാൾ സംവിധാനമൊരുക്കിയിരുന്നു. ഒരു ഓൾട്ടോ കാർ പാർക്ക് ചെയ്യാൻ ഇയാൾ 400 രൂപയാണ് ഈടാക്കിയത്. അതിലും വലിയ തുകയാണ് ടാക്‌സി കാറുകൾക്ക് ഈടാക്കിയത്. നഗരസഭയുടെ അനുമതി പോലും വാങ്ങാതെയുള്ള കൊള്ളയടി ആയിരുന്നു വി വി രാജേഷ് നേരിട്ട് എത്തി തടഞ്ഞത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട ചിലര്‍ മേയര്‍ വി.വി രാജേഷിനെ ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് മേയര്‍ നേരിട്ട് സ്ഥലത്ത് എത്തുകയായിരുന്നു. ‘ഒരു ഓള്‍ട്ടോ കാറിന് 400 രൂപയോ, തോന്ന്യാസം കാണിക്കരുത്, ലൈസന്‍സില്ലാതെയാണ് നിങ്ങള്‍ ഇത് നടത്തുന്നത്, ഇത് ശരിയായ നടപടിയല്ല, ഒരു കാറിന് ഇത്രയും ഫീസ് ക്രൂരതയാണ്’ വി.വി. രാജേഷ് അയാളോട് പറഞ്ഞു.
എന്നാൽ 3 ദിവസം കണക്കാക്കിയാണ് പണം വാങ്ങിയതെന്നായിരുന്നു അയാൾ ന്യായീകരണം പറഞ്ഞത്. ഈ മറുപടി കേട്ടതോടെ പിഴയീടാക്കാൻ മേയർ തീരുമാനിച്ചു. പിഴ എഴുതാനായി തുടങ്ങിയപ്പോൾ നടപടി വേണ്ടെന്നും പണം തിരികെ നൽകിയാൽ മതിയെന്നും പരാതിക്കാർ പറഞ്ഞതോടെയാണ് ഇയാൾ തടിയൂരിയത്.
ഇത്തരം കൊള്ള ശ്രദ്ധയിൽപ്പെട്ടാൽ ഇനിയും കോർപ്പറേഷനെ വിവരം അറിയിക്കണമെന്ന് മേയർ പറഞ്ഞു.















