ചാവക്കാട്: പ്രസവാനന്തര പരിചരണം കിട്ടാതെ മരിച്ച മുഹ്സീന അക്യുപങ്ചർ മാഫിയയുടെ ഇരയെന്ന് പിതാവ് ഉസ്മാൻ മുല്ലക്കര. അന്യ പുരുഷൻമാരെ കാണുന്നത് മുഹിസീനയ്‌ക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞാണ് ഇബ്രാഹിം അലോപതി ചികിത്സ നൽകാതിരുന്നത്. അയാൾ അക്യൂപങ്ചർ മാഫിയയുടെ ഭാഗമാണെന്നും ഉസ്മാൻ പറഞ്ഞു.
ആശുപത്രിയിൽ നിന്നുണ്ടായ മുറിവുകൾ എന്നാണ് ഭർത്താവ് ഇബ്രാഹിം മൊഴി നൽകിയത്. അത് തെറ്റാണ്. കഴിഞ്ഞ ദിവസം മുഹ്സീനയുടെ ഭർത്താവും .മകൾക്ക് അക്യൂപങ്ചർ ചികിത്സ നൽകിയ റുവൈദ ഫൈസലും എന്ന യുവതിയും ഇവിടെ വന്നിരുന്നു. മകളുടെ മൃതദേഹം കൊണ്ടുവന്ന സമയത്താണ് അവർ ഇവിടെ വന്നത്. തന്റെ ഭാര്യയുടെ മൃതദേഹം അന്യപുരുഷൻമാർ കാണരുതെന്ന് ഇബ്രാഹിം വാശിപിടിച്ചിരുന്നു. ഒടുവിൽ നാട്ടുകാർ ചേർന്ന് ഇബ്രാഹിമിനെ പുറത്താക്കുകയായിരുന്നു,
ഇംഗ്ലീഷ് മരുന്ന് കഴിച്ചത് കൊണ്ടാണ് മുഹ്സീന മരിച്ചത് എന്നാണ് ഇബ്രാഹിം റുവൈദയും പറയുന്നത്. ഇവിടെ വന്നവരോടെല്ലാം അവർ ഇത് പറയുന്നുണ്ടായിരുന്നു. ഇബ്രാഹിമിന് ശിക്ഷ കിട്ടായാൽ മാത്രം പോരാ, ഈ ചികിത്സ കൊണ്ട് ആളുകൾ മരിക്കുകയാണെന്ന് പൊതുജനം അറിയണം, ഉസ്മാൻ പറഞ്ഞു. റുവൈദ ഫൈസിനെയും സംഘത്തെയും അറസ്റ്റ് ചെയ്യണമെന്നും ഉസ്മാൻ ആവശ്യപ്പെട്ടു. മുഹ്സീനയുടെ കുടുംബത്തിന്റെ പരാതിയിൽ ചാവക്കാട് പൊലീസാണ് കേസെടുത്തിരിക്കുന്നത്. നിലവിൽ ഇബ്രാഹിം റിമാൻഡിലാണ്.















