തൃശൂർ: ചാവക്കാട് യുവതിയും രണ്ട് കുട്ടികളും മരിച്ച സംഭവം വ്യാജ അക്യൂപങ്ചർ ചികിത്സ മൂലമുള്ള കൊലപാതകമാണെന്ന് കുടുംബം. കൃത്യമായ ചികിത്സ നൽകാതെ ഭർത്താവ് ഇബ്രാഹിമും വീട്ടുകാരും ചേർന്ന് മുഹ്സിനയെയും മക്കളെയും കൊലപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിച്ചു.
മൂന്ന് വയസുള്ള കുട്ടി ഭക്ഷ്യവിഷ ബാധയെ തുടർന്ന് ചികിത്സ കിട്ടാതെ മരണപ്പെട്ടിരുന്നു. തിരൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാജ അക്യുപങ്ചർ ചികിത്സാ കേന്ദ്രം ആളെ കൊല്ലി പ്രസ്ഥാനമെന്നും യുവതിയുടെ കുടുംബം ചൂണ്ടിക്കാട്ടി.
അക്യൂപങ്ചർ ചികിത്സ ചെയ്യുന്നയാളാണ് ഇബ്രാഹിം. മുഹ്സീനയ്‌ക്ക് ഇതിനെ കുറിച്ച് ബോധ്യമുണ്ട്. ഏഴ് പ്രസവങ്ങളിലും ഇവർ അവലംബിച്ചത് അക്യൂപങ്ചർ ചികിത്സ വിധിയാണ്. ശരീരമാസകലം വ്രണം വന്ന് പുഴുത്തിരിക്കുമ്പോൾ പോലും ആശുപത്രിയിൽ പോകാനും ഡോക്ടമാരെ കാണാനോ ഇവർ തയ്യാറായിട്ടില്ല. പുരുഷ ഡോക്ടമാർമാരെ കാണേണ്ടി വരും എന്നതിനാലാണ് ഇവർ അലോപ്പതി ചികിത്സയോട് മുഖം തിരിച്ച് നിന്നത്. ഭാര്യയ്‌ക്ക് അന്യ പുരുഷൻമാരെ കാണുന്നത് ഇഷ്ടമല്ലെന്നും അതിനാലാണ് ആശുപത്രിയിൽ പോകാത്തതെന്നും ഇബ്രാഹിം പറഞ്ഞിരുന്നുവെന്നും മുഹ്സീനയുടെ സഹോദരൻ പറഞ്ഞു. മുൻപ് ഇവരുടെ കുഞ്ഞ് ഭക്ഷ്യ വിഷബാധയേറ്റ് മരണത്തോട് മല്ലടിക്കുമ്പോഴും മുഹ്സീനയും ഭർത്താവും ആശുപത്രിയിൽ കൊണ്ടു പോയിരുന്നില്ല. ഒടുവിൽ ചികിത്സ കിട്ടാതെ മൂന്ന് വയസുകാരി വീട്ടിൽ വച്ച് മരണപ്പെടുകയായിരുന്നു. അത്രത്തോളം അന്ധമായ മതം ചിന്താഗതിക്കാരായിരുന്നു ഇവർ.
ആരോഗ്യനില വഷളായ മുഹ്സീനയെ കുടുംബം ആശുപത്രിയിൽ കൊണ്ടുപോയതും ബലം പ്രയോഗിച്ചാണ്. ഇബ്രാഹിം കുടുംബക്കാരും ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാൻ ശ്രമിച്ചിരുന്നു എന്നും സഹോദരൻ പറഞ്ഞു. ആശുപത്രിയിൽ എത്തിക്കുമ്പോൾ യുവതിയുടെ ശരീരമാസകലം പൊള്ളലേറ്റ പാടുകളായിരുന്നു.
ഇബ്രാഹിമിന് പല തീവ്ര സംഘടനകളുമായി ബന്ധമുണ്ടെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു. തിരൂരും ചാവക്കാടും കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്. പ്രദേശത്തെ നിരവധി യുവതി യുവാക്കൾ ഇവരുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. അക്യൂപങ്ചർ ചികിത്സയെ തള്ളി പറഞ്ഞ് സത്യം പുറത്തു പറഞ്ഞതോടെ സോഷ്യൽ മീഡിയ വഴിയും ഫോൺ വഴിയും ഭീഷണി നേരിടുകയാണ് മുഹ്സീനയുടെ കുടുംബം.















