തിരുവനന്തപരും: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുന്നി ഉത്സവത്തിന് ഇന്ന് ആറാട്ടോടെ സമാപനം. ആറാട്ട് ഘോഷയാത്ര വിമാനതാവളത്തിന്റെ റൺവേയിലൂടെ കടന്നുപോകേണ്ടതിനാല് ഇന്ന് വൈകിട്ട് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും.
ക്ഷേത്രസ്ഥാനീയനായ തിരുവിതാംകൂർ രാജപ്രതിനിധി ഉടവാളുമായി ഘോഷയാത്രയ്‌ക്ക് അകമ്പടി സേവിക്കും. സായുധ പോലീസും ക്ഷേത്ര കലാകാരന്മാരും വാദ്യമേളങ്ങളും ഘോഷയാത്രയ്‌ക്ക് മാറ്റുകൂട്ടും. ശംഖുമുഖം കടപ്പുറത്താണ് ഭഗവാന്റെ ആറാട്ട് ചടങ്ങുകൾ നടക്കുന്നത്.
ഇന്ന് വൈകിട്ട് 4 മണി മുതൽ രാത്രി 9 മണി വരെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെക്കുന്നത്. ഈ സമയക്രമം നേരത്തെ തന്നെ വിമാനക്കമ്പനികളെ അറിയിച്ചിട്ടുള്ളതിനാൽ സർവീസുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. പതിറ്റാണ്ടുകളായി തുടരുന്ന ഈ ആചാരത്തിന് ബഹുമാനസൂചകമായാണ് വിമാനത്താവളം വർഷത്തിൽ രണ്ട് തവണ (പൈങ്കുനി, അൽപസി ഉത്സവങ്ങൾക്ക്) അടച്ചിടും. റൺവേയിലൂടെ വിഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള ഈ ഘോഷയാത്ര തിരുവനന്തപുരത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നതാണ്.
ആറാട്ടിനുശേഷം രാത്രി വൈകി ഘോഷയാത്ര തിരികെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതോടെ പത്തുദിവസത്തെ ഉത്സവത്തിന് കൊടിയിറങ്ങും.















