കിളിമാനൂർ: വീടിന് സമീപത്തെ കിണറിനടുത്തുനിന്ന് പാമ്പുകടിയേറ്റ് വയോധിക മരിച്ചു. കാരേറ്റ് പേടികുളം സ്വദേശി ശ്രീധർമ്മ (75) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു ദാരുണമായ സംഭവം നടന്നത്.
ഇന്ന് രാവിലെ വീട്ടുമുറ്റത്തെ കിണറിന് സമീപം നിൽക്കുകയായിരുന്ന വയോധികയെ പാമ്പ് കടിക്കുകയായിരുന്നു. കടിയേറ്റ ഉടനെ ഇവർ നിലവിളിച്ചുകൊണ്ട് സഹായത്തിനായി അയൽക്കാരെ വിവരമറിയിച്ചു. നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും വയോധിക കുഴഞ്ഞുവീണിരുന്നു. ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ തന്നെ മരണം സംഭവിച്ചിരുന്നു.
സംഭവത്തിന് വനംവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ചൂട് കൂടുന്ന സാഹചര്യത്തിൽ പാമ്പുകൾ മാളങ്ങളിൽ കഴിയാതെ പുറത്തിറങ്ങുന്നത് പതിവാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. താപനില ഉയരുന്നതിനാൽ ഇർപ്പവും ജലാശയങ്ങളുമുള്ള ഇടങ്ങൾ തേടിയാണ് പാമ്പുകൾ എത്തുന്നത്.
വീടിന് ചുറ്റുമുള്ള കാടുപിടിച്ച പ്രദേശങ്ങൾ വൃത്തിയാക്കി സൂക്ഷിക്കണമെന്നും, വെള്ളം ശേഖരിക്കുന്ന ഇടങ്ങളിൽ പരിശോധന നടത്തിയ ശേഷം മാത്രം പ്രവേശിക്കണമെന്നും വനംവകുപ്പ് അറിയിച്ചു. വേനൽക്കാലത്ത് പാമ്പുകളുടെ സാന്നിധ്യം വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ വീടിന്റെ പരിസരത്ത് നടക്കുമ്പോഴും പണികളിൽ ഏർപ്പെടുമ്പോഴും അതീവ ശ്രദ്ധ പുലർത്തുക.















