മലപ്പുറം: അതിഥി തൊഴിലാളിയായ ദിന (20) എന്ന യുവാവാണ് പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്ന് സാഹസം കാട്ടിയത്. ചായക്കടയിൽ ചായ കുടിക്കാനെത്തിയ ഇയാൾ പോക്കറ്റിൽ പാമ്പുണ്ടെന്ന് കൂടെയുള്ളവർക്ക് കാണിച്ചു കൊടുക്കുകയും പിന്നീട് അതിനെ തിരികെ പോക്കറ്റിൽ തന്നെ വെക്കുകയും ചെയ്തു. ഇതുകണ്ട് പരിഭ്രാന്തരായ നാട്ടുകാർ പാമ്പിനെ കളയാൻ ആവശ്യപ്പെട്ടെങ്കിലും ആദ്യം ഇയാൾ അതിന് തയ്യാറായില്ല. ലഹരിയുടെ സ്വാധീനത്തിലാണോ യുവാവ് ഇത്തരത്തിൽ പ്രവർത്തിച്ചതെന്ന് നാട്ടുകാർ സംശയിക്കുന്നുണ്ട്.
പോക്കറ്റിലിരുന്ന പാമ്പിനെ പുറത്തെടുക്കാൻ ശ്രമിക്കുമ്പോഴെല്ലാം അത് യുവാവിനെ പലതവണ കടിച്ചു. വേദന അസഹനീയമായതോടെയാണ് ഇയാൾ പാമ്പിനെ പോക്കറ്റിൽ നിന്നും പുറത്തെടുത്ത് ദൂരേക്ക് എറിഞ്ഞത്. തുടർന്ന് കൂടെയുള്ളവർ പാമ്പിനെ ഒരു കവറിലാക്കി പിടികൂടുകയും യുവാവിനെ ഉടൻ തന്നെ അടുത്തുള്ള ക്ലിനിക്കിലും അവിടെനിന്ന് മഞ്ചേരി മെഡിക്കൽ കോളേജിലും എത്തിച്ചു. പാമ്പ് കടിയേറ്റ് മരണങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ യുവാവിന്റെ ഈ പ്രവർത്തി കണ്ടുനിന്നവരെയെല്ലാം വല്ലാതെ ഭയപ്പെടുത്തിയിരുന്നു.
മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴാണ് കടിച്ചത് വിഷപ്പമ്പല്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചത്. ‘ഇന്ത്യൻ മണ്ണൂലി’ അഥവാ ‘ഇരുതലമൂരി’ വിഭാഗത്തിൽപ്പെട്ട പാമ്പായിരുന്നു ഇത്. വിഷമില്ലാത്ത ഇനമായതിനാൽ യുവാവ് വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. നിലവിൽ ഇയാൾ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. പരിഭ്രാന്തി പരത്തിയ ഈ സംഭവം ഇപ്പോൾ അങ്ങാടിയിലെ പ്രധാന ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.















