ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെ മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി രാജ്യസഭാ എംപി സ്വാതി മലിവാള്‍. കെജ്രിവാള്‍ അഴിമതിക്കാരനും ഗുണ്ടായിസത്തെ പ്രോത്സാഹിപ്പിക്കുന്നവനുമാണെന്നും അദ്ദേഹത്തേക്കാള്‍ വലിയ രാജ്യദ്രോഹി വേറെയില്ലെന്നും മലിവാള്‍ ആരോപിച്ചു. 2006 മുതല്‍ കെജ്രിവാളിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന തന്നെ, അദ്ദേഹത്തിന്റെ സഹായി ബിഭവ് കുമാര്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് മര്‍ദിച്ച സംഭവം മലിവാള്‍ ഓര്‍മ്മിപ്പിച്ചു.
‘അരവിന്ദ് കെജ്രിവാള്‍ ഒരു ഗുണ്ടയെ വിട്ട് എന്നെ തല്ലിച്ചു. ഇതിനെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍ എന്നെ ഭീഷണിപ്പെടുത്തുകയും എഫ്ഐആര്‍ പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. രണ്ടു വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പോലും എന്നെ അനുവദിച്ചില്ല. കെജ്രിവാള്‍ ഒരു സ്ത്രീവിരുദ്ധനാണ്.’ – സ്വാതി മലിവാള്‍ പറഞ്ഞു. തന്നെ മര്‍ദിച്ച വ്യക്തിക്ക് ഇന്ന് പഞ്ചാബ് മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് എന്ന പദവിയും ഇസഡ് പ്ലസ് സുരക്ഷയും നല്‍കി കെജ്രിവാള്‍ സംരക്ഷിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
2011-ല്‍ അഴിമതി വിരുദ്ധ പ്രക്ഷോഭവുമായി വന്നപ്പോള്‍ കീറിയ പാന്റും രണ്ട് രൂപയുടെ പേനയും ഉപയോഗിച്ചിരുന്ന കെജ്രിവാള്‍ ഇന്ന് നൂറ് കോടിയുടെ കൊട്ടാരത്തിലാണ് താമസിക്കുന്നതെന്ന് മലിവാള്‍ പരിഹസിച്ചു. ലക്ഷങ്ങള്‍ വിലയുള്ള ഫ്രിഡ്ജും കോടികളുടെ കാര്‍പെറ്റും ആഡംബര സോഫകളും അദ്ദേഹത്തിന്റെ വസതിയിലുണ്ട്. ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ പഞ്ചാബിനെ തങ്ങളുടെ വ്യക്തിപരമായ ‘എടിഎം’ ആയി ഉപയോഗിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് സ്വാതി മലിവാള്‍ വ്യക്തമാക്കി. വനിതാ സംവരണ ബില്‍ ഉള്‍പ്പെടെയുള്ള ചരിത്രപരമായ തീരുമാനങ്ങള്‍ എടുത്ത പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ അവര്‍ പ്രശംസിച്ചു. നക്‌സലിസം അവസാനിപ്പിക്കാനും ശത്രുക്കളുടെ വീട്ടില്‍ കയറി അവരെ വകവരുത്താനും (ഓപ്പറേഷന്‍ സിന്ദൂര്‍) മോദി സര്‍ക്കാര്‍ കാണിച്ച കരുത്ത് മാതൃകാപരമാണെന്നും അവര്‍ പറഞ്ഞു.
ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപിമാരായ സ്വാതി മലിവാള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ലയിച്ചത്. ഇതിനെ ‘ദ്രോഹം’ എന്ന് വിശേഷിപ്പിച്ച എഎപി നേതൃത്വത്തിന്, സ്വന്തം തത്വങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന കെജ്രിവാളാണ് യഥാര്‍ത്ഥ ദ്രോഹിയെന്ന് മലിവാള്‍ മറുപടി നല്‍കി.















