തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ ആശങ്കാജനകമാം വിധം വര്‍ധിക്കുന്നു. ഇന്ന് മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രണ്ട് പേര്‍ പാമ്പുകടിയേറ്റ് മരിക്കുകയും മൂന്ന് പേര്‍ ചികിത്സ തേടുകയും ചെയ്തു. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ഏഴ് പേരാണ് പാമ്പുകടിയേറ്റ് സംസ്ഥാനത്ത് മരണമടഞ്ഞത്.
ഇടുക്കി കാഞ്ഞാര്‍ സ്വദേശിനി വിശാലാക്ഷി (75) ആണ് ഇന്ന് മരിച്ചവരിലൊരാള്‍. വീടിന് സമീപം മാങ്ങ പെറുക്കുന്നതിനിടെയായിരുന്നു വിശാലാക്ഷിക്ക് പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂര്‍ തളിപ്പറമ്പ് പട്ടുവം സ്വദേശിനിയായ നബീസ (65) ആണ് മരിച്ച രണ്ടാമത്തെയാള്‍. വെള്ളിയാഴ്ച വീട്ടില്‍ വെച്ച് പാമ്പുകടിയേറ്റ നബീസ അതീവ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. കാഴ്ചശക്തി മങ്ങുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്ത നബീസയെ കടിച്ചത് ‘ശംഖുവരയന്‍’ പാമ്പാണെന്നാണ് പ്രാഥമിക നിഗമനം. മരണങ്ങള്‍ക്ക് പുറമെ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി പാമ്പുകടിയേറ്റു. കൊല്ലത്ത് രാമന്‍കുളങ്ങര സ്വദേശി സുദേവനെ വീട്ടുപരിസരം വൃത്തിയാക്കുന്നതിനിടെ ‘ചുരുട്ടമണ്ഡലി’ കടിച്ചു. എറണാകുളം ചെറായിലെ റിസോര്‍ട്ടിലെത്തിയ കോയമ്പത്തൂര്‍ സ്വദേശിനി ശര്‍മിളയ്‌ക്കും പാമ്പുകടിയേറ്റു. ഇരുവരുടെയും ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.
പത്തനംതിട്ട മല്ലപ്പള്ളി മുരണി സ്വദേശിയായ രതീഷിനാണ് പാമ്പുകടിയേറ്റ മറ്റൊരു വ്യക്തി. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേനല്‍ക്കാലമായതോടെ പാമ്പുകള്‍ മാളങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്നത് വര്‍ധിച്ചിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിഭാഗം നിര്‍ദ്ദേശിക്കുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.















