തിരുവനന്തപുരം: മുൻ ഗതാഗതമന്ത്രിയും പത്തനാപുരം എം.എൽ.എയുമായ കെ.ബി. ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പിന്റെ നിർണ്ണായക നീക്കം. ലൈസൻസിലെ പേരിനൊപ്പമുള്ള ‘എം.എൽ.എ.’ എന്ന വിശേഷണം നീക്കം ചെയ്യാൻ വകുപ്പ് നടപടികൾ ആരംഭിച്ചു. വ്യക്തിയുടെ ഔദ്യോഗിക തിരിച്ചറിയൽ രേഖകളിൽ ഉള്ളതുപോലെ തന്നെയായിരിക്കണം ഡ്രൈവിങ് ലൈസൻസിലും പേര് രേഖപ്പെടുത്തേണ്ടത് എന്ന നിയമം നിലനിൽക്കെ, ഗണേഷ് കുമാറിന്റെ കാര്യത്തിൽ ഇതിൽ വീഴ്ച സംഭവിച്ചെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിഗമനം.
തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങൾ നിശ്ചിത കാലയളവിലേക്ക് മാത്രമുള്ളതായതിനാൽ അവ ഡ്രൈവിങ് ലൈസൻസ് പോലുള്ള രേഖകളിൽ ഉൾപ്പെടുത്താറില്ല. ‘സാരഥി’ സോഫ്റ്റ്‌വേർ നിലവിൽ വന്ന 2019-ന് മുൻപാണ് ലൈസൻസിൽ പേരിനൊപ്പം എം.എൽ.എ. എന്ന് കൂട്ടിച്ചേർത്തത്. നിലവിലെ ലൈസൻസിന് 2028 ജൂലായ് 10 വരെ കാലാവധിയുണ്ടെങ്കിലും, അദ്ദേഹം അംഗമായിരുന്ന നിയമസഭയുടെ കാലാവധി ഇതിനോടകം അവസാനിച്ചിട്ടുണ്ട്.
വിഷയത്തിൽ കൂടുതൽ ഗൗരവകരമായ മറ്റൊരു കണ്ടെത്തൽ കൂടി പുറത്തുവന്നിട്ടുണ്ട്. ഗണേഷ് കുമാർ 18 വയസ്സ് തികയുന്നതിനു മുൻപേ ഡ്രൈവിങ് ലൈസൻസ് നേടിയതായാണ് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ വ്യക്തമായിരിക്കുന്നത്. ലൈസൻസ് അനുവദിക്കുന്നതിൽ ഇത്തരത്തിൽ ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടാൽ ലൈസൻസ് റദ്ദാക്കണമെന്നാണ് നിയമവ്യവസ്ഥ. ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനായി വകുപ്പ് നിയമോപദേശം തേടും. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് ഗണേഷ് കുമാറിന് നോട്ടീസ് നൽകാനാണ് മോട്ടോർ വാഹന വകുപ്പിന്റെ നീക്കും.















