പാലക്കാട്: ജില്ലയിലെ മലമ്പുഴ മേഖലയിൽ കാട്ടാന ശല്യം വീണ്ടും ഒരു ജീവൻ കൂടി കവർന്നു. വെള്ളെഴുത്താംപൊറ്റ ഉന്നതി സ്വദേശിയായ ചന്ദ്രൻ (55) ആണ് ഇന്ന് പുലർച്ചെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പുലർച്ചെ 4.30 ഓടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്.
അമിതമായ ചൂട് കാരണം വീടിന് പുറത്തെ മരച്ചുവട്ടിൽ സുഹൃത്തുക്കൾക്കൊപ്പം ഉറങ്ങുകയായിരുന്നു ചന്ദ്രൻ. പുലർച്ചെ ആന എത്തിയത് കണ്ട സുഹൃത്തുക്കൾ ഓടി മാറിയെങ്കിലും, ഉറക്കത്തിലായിരുന്ന ചന്ദ്രന് രക്ഷപ്പെടാനായില്ല. ആന ഇദ്ദേഹത്തെ വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി ആക്രമിക്കുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ ആനയെ തുരത്തി ചന്ദ്രനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലമ്പുഴയും പരിസരപ്രദേശങ്ങളും കഴിഞ്ഞ കുറച്ചു കാലമായി രൂക്ഷമായ കാട്ടാന ഭീഷണിയിലാണ്. വന്യജീവി ശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന പരാതി ശക്തമാണ്. ഈ പ്രതിഷേധങ്ങൾക്കിടയിലാണ് വീണ്ടുമൊരു ദാരുണ മരണം കൂടി സംഭവിച്ചിരിക്കുന്നത്. ചന്ദ്രന്റെ മൃതദേഹം നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.















