ന്യൂഡല്‍ഹി: 2026 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ ഏത് ചാനലിലൂടെയോ ഒടിടി പ്ലാറ്റ്ഫോമിലൂടെയോ കാണാനാകുമെന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായില്ല. സംപ്രേഷണാവകാശത്തിനായുള്ള തുകയെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഫിഫയുടെ മീഡിയ റൈറ്റ്സ് പ്രതിനിധികള്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. പ്രതിസന്ധി മറികടക്കാന്‍ പ്രമുഖ ഇന്ത്യന്‍ മാധ്യമ കമ്പനികളുമായി ഇവര്‍ നേരിട്ട് ചര്‍ച്ചകള്‍ നടത്തും.
കഴിഞ്ഞ ആഴ്ച ചൈനയിലെ പൊതുമേഖലാ മാധ്യമ ഗ്രൂപ്പുമായി ഫിഫ വിജയകരമായി കരാറിലെത്തിയിരുന്നു. എന്നാല്‍ ഏഷ്യയിലെ മറ്റൊരു പ്രധാന വിപണിയായ ഇന്ത്യയില്‍ ഇതുവരെ കരാര്‍ ഉറപ്പിക്കാനായിട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ വിനോദ-മാധ്യമ ശൃംഖലയായ റിലയന്‍സ്-ഡിസ്നി സഖ്യവുമായി ഫിഫ പ്രതിനിധികള്‍ ഇതിനോടകം പലവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും തുകയുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പിലെത്താന്‍ സാധിച്ചിട്ടില്ല. വിപണിയിലെ മറ്റൊരു പ്രമുഖരായ സോണി നെറ്റ്വര്‍ക്കാകട്ടെ നിലവില്‍ ഈ ചര്‍ച്ചകളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കുകയാണ്.
അതേസമയം, ഈ വര്‍ഷത്തെ ലോകകപ്പ് മത്സരങ്ങള്‍ ദൂരദര്‍ശനിലൂടെ സൗജന്യമായി കാണാമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലടക്കം പ്രചരിച്ച വാര്‍ത്തകള്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഔദ്യോഗികമായി തള്ളി. സംപ്രേഷണാവകാശത്തിനായി ഫിഫയുമായി ഇനി യാതൊരുവിധ ചര്‍ച്ചകള്‍ക്കും ഇല്ലെന്ന് ദൂരദര്‍ശന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏതാണ്ട് 500 കോടി രൂപയാണ് സംപ്രേഷണാവകാശത്തിനായി ഫിഫ ആവശ്യപ്പെടുന്നത്. ഇത്രയും വലിയ തുക പൊതുമേഖലാ ചാനലായ ദൂരദര്‍ശന് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണെന്നാണ് വിശദീകരണം.
ഡിഡി സ്പോര്‍ട്സ് ചാനലിലും സര്‍ക്കാരിന്റെ പുതിയ ഒടിടി പ്ലാറ്റ്ഫോമായ ‘വേവ്സി’ലും മത്സരങ്ങള്‍ തത്സമയം ലഭ്യമാകുമെന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഇതോടെ വ്യക്തമായി. വരും ദിവസങ്ങളില്‍ സ്വകാര്യ കമ്പനികളുമായി ഫിഫ നടത്തുന്ന ചര്‍ച്ചകള്‍ വിജയിച്ചാല്‍ മാത്രമേ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ടിവിയിലും മൊബൈലിലും കളി കാണാന്‍ വഴിയൊരുങ്ങൂ.















