വാഷിംങ്ടണ്‍: ലോകകപ്പ് ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ, യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഹോട്ടല്‍ ബുക്കിംഗുകള്‍ പ്രതീക്ഷിച്ചതിലും വളരെ കുറവാണെന്ന് റിപ്പോര്‍ട്ട്. ടൂര്‍ണമെന്റിലൂടെ രാജ്യം ലക്ഷ്യമിട്ടിരുന്ന വന്‍ സാമ്പത്തിക-ടൂറിസം മുന്നേറ്റം ഉണ്ടായേക്കില്ലെന്ന ആശങ്ക പങ്കുവെച്ച് അമേരിക്കന്‍ ഹോട്ടല്‍ & ലോഡ്ജിംഗ് അസോസിയേഷന്‍ പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടു. 2026 ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ക്കൊപ്പം സംയുക്തമായാണ് അമേരിക്ക ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 48 ടീമുകളും 104 മത്സരങ്ങളുമായി ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പാണ് വരാനിരിക്കുന്നത്.
എന്നാല്‍, ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന നഗരങ്ങളിലെ 80 ശതമാനത്തോളം ഹോട്ടലുകളിലും ബുക്കിംഗ് നിരക്ക് പ്രാരംഭ കണക്കുകൂട്ടലുകളേക്കാള്‍ വളരെ പിന്നിലാണെന്ന് എഎച്ച്എല്‍എ വ്യക്തമാക്കുന്നു. അന്താരാഷ്‌ട്ര സന്ദര്‍ശകരുടെ എണ്ണത്തില്‍ ഉണ്ടായ കുറവാണ് പ്രധാന തിരിച്ചടി. നിലവില്‍ പ്രാദേശിക സഞ്ചാരികളാണ് ഭൂരിഭാഗം റൂമുകളും ബുക്ക് ചെയ്തിരിക്കുന്നത്. വിസ ലഭിക്കുന്നതിലെ തടസ്സങ്ങള്‍, ഭൗമരാഷ്‌ട്രീയ പ്രശ്‌നങ്ങള്‍, ഉയര്‍ന്ന യാത്രാച്ചെലവ്, ടിക്കറ്റ് നിരക്കുകള്‍ എന്നിവയാണ് വിദേശ ആരാധകരെ പിന്നോട്ട് വലിപ്പിച്ചത്. 65 മുതല്‍ 70 ശതമാനം വരെ ഹോട്ടല്‍ ഉടമകള്‍ അന്താരാഷ്‌ട്ര യാത്രാ തടസ്സങ്ങള്‍ ബുക്കിംഗിനെ ബാധിച്ചതായി സാക്ഷ്യപ്പെടുത്തുന്നു.
ഹോട്ടല്‍ മുറികള്‍ കൂട്ടത്തോടെ മുന്‍കൂട്ടി ബുക്ക് ചെയ്യുകയും പിന്നീട് അത് റദ്ദാക്കുകയും ചെയ്തതു വഴി ഫിഫ വിപണിയില്‍ ഒരു ‘കൃത്രിമ ഡിമാന്‍ഡ്’ സൃഷ്ടിച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് എഎച്ച്എല്‍എ കുറ്റപ്പെടുത്തുന്നു. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഫിഫ വന്‍തോതില്‍ മുറികള്‍ റിസര്‍വ് ചെയ്തിരുന്നു. ഇതോടെ വലിയ ഡിമാന്‍ഡ് പ്രതീക്ഷിച്ച ഹോട്ടലുകള്‍ റൂം വാടക കുത്തനെ കൂട്ടി. എന്നാല്‍ പിന്നീട് ഫിഫ ഈ മുറികള്‍ കൂട്ടത്തോടെ റദ്ദാക്കി വിപണിയിലേക്ക് തിരികെ നല്‍കിയതോടെ ഡിമാന്‍ഡ് കുത്തനെ ഇടിയുകയായിരുന്നു. ‘ഫിഫയുടെ അമിതമായ റൂം ബുക്കിംഗ് വിപണിയില്‍ തെറ്റായ സൂചനയാണ് നല്‍കിയത്.
മത്സരങ്ങള്‍ നടക്കുന്ന നഗരങ്ങളില്‍ ഫിഫ നീക്കിവെച്ചിരുന്ന മുറികളില്‍ പകുതിയോളം പിന്നീട് റദ്ദാക്കപ്പെട്ടു. ആദ്യഘട്ടത്തിലെ ബുക്കിംഗ് സൂചനകള്‍ യഥാര്‍ത്ഥ ആവശ്യകതയേക്കാള്‍ വളരെ കൂടുതലായിരുന്നുവെന്ന് ഹോട്ടലുകള്‍ വ്യക്തമാക്കുന്നു,’ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബോസ്റ്റണ്‍, ഡാളസ്, ലോസ് ആഞ്ചലസ്, ഫിലാഡല്‍ഫിയ, സീറ്റില്‍ തുടങ്ങിയ നഗരങ്ങളില്‍ ഫിഫ റിസര്‍വ് ചെയ്തിരുന്ന മുറികളുടെ 70 ശതമാനം വരെയാണ് റദ്ദാക്കപ്പെട്ടത്. എന്നാല്‍ മയാമി, അറ്റ്ലാന്റ തുടങ്ങിയ ചില നഗരങ്ങളില്‍ മാത്രമാണ് ബുക്കിംഗില്‍ മികച്ച മുന്നേറ്റം കാണാന്‍ സാധിക്കുന്നത്. ഫിഫയുടെ സാമ്പത്തിക പ്രവചനങ്ങള്‍ വിശ്വസിച്ച് കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് ഹോട്ടലുകള്‍ നടത്തിയത്.
ലോകകപ്പിലൂടെ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയ്‌ക്ക് 17.2 ബില്യണ്‍ ഡോളറിന്റെ നേട്ടവും 1,85,000 തൊഴിലവസരങ്ങളും ലഭിക്കുമെന്നായിരുന്നു ഫിഫയുടെ പിന്തുണയോടെ നടന്ന മുന്‍ പഠനങ്ങള്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം നിരാശാജനകമാണ്. എങ്കിലും, ടൂര്‍ണമെന്റ് അടുക്കുന്നതോടെ ആരാധകര്‍ ടിക്കറ്റും യാത്രാ പദ്ധതികളും അന്തിമമാക്കുമെന്നും ഹോട്ടല്‍ ബുക്കിംഗുകള്‍ മെച്ചപ്പെടുമെന്നുമാണ് ഹോട്ടല്‍ അസോസിയേഷന്‍ പ്രതീക്ഷിക്കുന്നത്.















