തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ പരിശോധനയ്‌ക്ക് പിന്നാലെ തലസ്ഥാനത്ത് വന്‍ സംഘര്‍ഷം. ബേക്കറി ജംഗ്ഷനിലെ വീട്ടില്‍ നിന്നും മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറും അക്രമവും നടത്തിയ സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമത്തില്‍ പങ്കാളികളായ മറ്റുള്ളവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.
പരിശോധനയ്‌ക്ക് ശേഷം മടങ്ങിയ ഇ.ഡി വാഹനങ്ങള്‍ ഒരുസംഘം എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് അക്രമികള്‍ പാളയം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് ഒളിച്ചതോടെയാണ് നാടകീയ രംഗങ്ങള്‍ക്ക് തുടക്കമായത്. പ്രതികളെ കസ്റ്റഡിയിലെടുക്കാനായി വന്‍ പോലീസ് സന്നാഹം പാര്‍ട്ടി ഓഫീസ് വളഞ്ഞു. ഏതുനിമിഷവും ഉള്ളില്‍ക്കയറി അറസ്റ്റ് ചെയ്യുമെന്ന സൂചന നല്‍കി കണ്ണീര്‍വാതക സന്നാഹങ്ങളോടെ സായുധ പോലീസും നിലയുറപ്പിച്ചതോടെ പ്രദേശത്ത് യുദ്ധസമാനമായ അന്തരീക്ഷം രൂപപ്പെട്ടു.
ഒരു കാരണവശാലും പോലീസ് പാര്‍ട്ടി ഓഫീസിനുള്ളില്‍ കയറാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സ്ഥലത്തുണ്ടായിരുന്ന സിപിഎം നേതാക്കള്‍. മന്ത്രി വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍, ജോണ്‍ ബ്രിട്ടാസ് എം.പി, ആനാവൂര്‍ നാഗപ്പന്‍, എ. സമ്പത്ത്, ബിനീഷ് കോടിയേരി തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഓഫീസിന് മുന്നില്‍ തടിച്ചുകൂടി പോലീസിനെ തടഞ്ഞു. തങ്ങളെ അറസ്റ്റ് ചെയ്യാതെ ഓഫീസിനുള്ളില്‍ കയറാന്‍ കഴിയില്ലെന്ന് വി. ശിവന്‍കുട്ടി പോലീസിനോട് വ്യക്തമാക്കി.
തുടര്‍ന്ന് അക്രമത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ കാണിച്ച് ഡി.സി.പിയും മ്യൂസിയം എസ്.എച്ച്.ഒയും ഉള്‍പ്പെടുന്ന സംഘം പ്രതികളെ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവുകളുമായും പോലീസ് ചര്‍ച്ച നടത്തി.
സ്ഥിതിഗതികള്‍ വഷളായതോടെ വി. ശിവന്‍കുട്ടി സംസ്ഥാന പോലീസ് മേധാവിയെ (ഡി.ജി.പി) ഫോണില്‍ വിളിച്ച് സംസാരിച്ചു. പ്രതികളെ ഒളിപ്പിക്കില്ലെന്നും അവരെ പോലീസിന് കൈമാറാമെന്നും ഉറപ്പുനല്‍കിയ നേതാക്കള്‍, പക്ഷേ പോലീസ് അകത്തുകയറരുതെന്ന് ഡി.ജി.പിയോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രതികളെ ഉടന്‍ കസ്റ്റഡിയിലെടുക്കണമെന്ന നിലപാടില്‍ പോലീസ് ഉറച്ചുനിന്നതോടെ വാക്കേറ്റം രൂക്ഷമായി.
ഒടുവില്‍ എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് നേരിട്ടെത്തി സി.പി.എം നേതാക്കളുമായി ചര്‍ച്ച നടത്തി. പ്രതികളെ ഹാജരാക്കാമെന്ന് നേതാക്കള്‍ രേഖാമൂലം ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ പാര്‍ട്ടി ഓഫീസിന് മുന്നില്‍ നിന്നും പോലീസ് പിന്മാറിയത്. ഇതിന് പിന്നാലെയാണ് കേസില്‍ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.















