തിരുവനന്തപുരം: പ്രണയാഭ്യർഥന നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ സാഹദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം വട്ടപ്പാറയ്‌ക്ക് സമീപം കന്യാകുളങ്ങരയിൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നെടുവേലി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
പാനാവൂർ സ്വദേശിയായ സാഹദ് (21) പെൺകുട്ടിയുടെ പ്രണയാഭ്യർഥന പലതവണ നിരസിച്ചിട്ടും നിരന്തരം ശല്യം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച പെൺകുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്ത് തടഞ്ഞുനിർത്തി കത്തി ഉപയോഗിച്ച് കഴുത്തിലും മുഖത്തും കുത്തുകയായിരുന്നു. നാട്ടുകാർ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചതിനെ തുടർന്ന് വിദ്യാർഥിനിയുടെ ജീവൻ രക്ഷിക്കാനായി.
സംഭവശേഷം കാറുമായി ഒളിവിൽ പോകാൻ ശ്രമിച്ച സാഹദിനെ പൊലീസ് പിടികൂടി. കണിയാപുരത്ത് നിന്നാണ് യുവാവിനെ കസ്റ്റിയിലെടുത്തത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണോയെന്നും വിദ്യാർഥിനിയെ നേരത്തെ പിന്തുടരുകയും ശല്യം ചെയ്യുകയും ചെയ്തിരുന്നോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.















