കൊല്‍ക്കത്ത: ചുഴലിക്കാറ്റിന്റെ ദുരിതാശ്വാസ നിധിയുടെ പേരില്‍ മമതാ ബാനര്‍ജിയും പാര്‍ട്ടി അംഗങ്ങളും തമ്മിലടി തുടങ്ങി. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഏകോപനമില്ലായ്മ പ്രതിപക്ഷവും ബിജെപിയും ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് തൃണമൂല്‍ അംഗങ്ങളും മമതക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
തൃണമൂല്‍ ഭരിക്കുന്ന കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷനെതിരെ സംസ്ഥാന മന്ത്രിസഭയിലെ സധന്‍ പാണ്ഡെ രംഗത്തെത്തിയതോടെയാണ് വിമര്‍ശനം രൂക്ഷമായത്. അതിശക്തമായി വീശിയ ചുഴലിക്കാറ്റ് കൊല്‍ക്കത്ത നഗരത്തിലെ തീരമേഖലകളിലും കനത്ത നാശം വിതച്ചിരുന്നു. എന്നാല്‍ ഏറെ മുന്നറിയിപ്പുണ്ടായിട്ടും ദേശീയ ദ്രുതകർമ്മ സേനയെ വിന്യസിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടികളും മുന്‍കൂട്ടി എടുത്തില്ലെന്ന് പ്രതിപക്ഷ-ഭരണകക്ഷി അംഗങ്ങള്‍ ഒരു പോലെ ചൂണ്ടിക്കാണിച്ചതാണ് മമതയെ വെട്ടിലാക്കിയിരിക്കുന്നത്.
‘നല്ല മുന്നൊരുക്കമുണ്ടായിരുന്നെങ്കില്‍ ഇത്രയും വലിയ നാശനഷ്ടം സംഭവിക്കില്ലായിരുന്നു. ആരുമായും ഒന്നും ചര്‍ച്ചചെയ്തിട്ടില്ല. ആരൊക്കെയാണോ ജോലിയില്‍ അലംഭാവം കാണിച്ചത് അവരെയെല്ലാം ഉടന്‍ പിരിച്ചുവിടണം.’ പാണ്ഡെ കുറ്റപ്പെടുത്തി.
എന്നാല്‍ പാണ്ഡെക്കെതിരെ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകനും മുന്‍സിപ്പല്‍ ചെയര്‍മാനുമായ ഫിറാദ് ഹക്കിം രംഗത്തെത്തി. “എ.സി റൂമിലിരുന്ന് പ്രസംഗിക്കാന്‍ എല്ലാവര്‍ക്കും സാധിക്കും. ഇപ്പോള്‍ കുറ്റപ്പെടുത്തുന്നതിലെന്താണ് അര്‍ത്ഥം. കഴിഞ്ഞയാഴ്ച ഇവരൊക്കെ എന്തു ചെയ്യുകയായിരുന്നു. തങ്ങളുടെ മുഴുവന്‍ ഉദ്യോഗസ്ഥരും നന്നായി പണി എടുക്കുന്നുണ്ട്. സര്‍ക്കാര്‍ ജനപ്രതിനിധികളുടെ യോഗം പോലും വിളിച്ചില്ല” ഹക്കിം തിരിച്ചടിച്ചു. തൃണമൂലിന്റെ ഭാഗത്തുനിന്നുതന്നെയുള്ള വിമര്‍ശനത്തെ ബിജെപി അനുകൂലിച്ചു. ഇത് സംസ്ഥാന സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയാണ് കാണിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പ്രസ്താവനയില്‍ പറഞ്ഞു. സൈന്യത്തിന്റെ സഹായംപോലും അഭ്യര്‍ത്ഥിച്ചത് ഏറെ വൈകിയാണെന്നും ബിജെപി ആരോപിച്ചു. ഉംപൂണ്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളില്‍ 86ജീവനുകളാണ് കവര്‍ന്നത്. ആയിരക്കണക്കിന് ജനങ്ങളുടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും നഷ്ടപ്പെട്ടു.