“മറ്റുള്ളവരോട് ഹ്യദയ നൈർമല്യവും, മനസ്സലിവും, യാതൊരു ലോഭവും ഇല്ലാതെ കാണിച്ചിരുന്ന ഒരു അജാതശത്രു ആയിരുന്നു എൻ ഗോവിന്ദമേനോൻ” മാനനീയ ആർ.ഹരിയുടെ ഈ വാക്കുകൾ മതിയാകും അഡ്വ. എൻ ഗോവിന്ദമേനോൻ എന്ന മഹദ് വ്യക്തിത്വത്തെ മനസ്സിലാക്കാൻ.
1899 ആഗസ്റ്റ് മൂന്നാം തീയതി ആണ് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തിലെ ആദ്യ പ്രാന്ത സംഘചാലക്, നായർ സർവ്വീസ് സൊസൈറ്റിയുടെ പ്രസിഡന്റ് എന്നീ ചുമതലകളിൽ തിളങ്ങിയിരുന്ന അഡ്വക്കേറ്റ് എൻ. ഗോവിന്ദ മേനോൻ ജനിച്ചത്. കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ ജനിച്ച അദ്ദേഹം, ചെറുപ്പം മുതൽക്കേ സമർത്ഥനായ വിദ്യാർത്ഥി ആയിരുന്നു. 1922 ൽ ബി.എ ഡിഗ്രിയും, 1924 ബി.എൽ നിയമബിരുദവും കരസ്ഥമാക്കിയതിനു ശേഷം, ഒരു അഭിഭാഷകൻ ആയി കോട്ടയത്ത് തന്റെ പ്രവർത്തന മേഖല കേന്ദ്രീകരിച്ചു.
1925 ൽ തന്നെ നായർ സർവീസ് സൊസൈറ്റിയും ആയി അടുത്ത് പ്രവർത്തിക്കാൻ ആരംഭിച്ച ഗോവിന്ദമേനോൻ, സൊസൈറ്റിയുടെ ആദ്യ നായക സഭയിൽ (ഡയറക്ടർ ബോർഡ്) അംഗമായിരുന്നു. മന്നത്ത് പത്മനാഭന്റെ അടുത്ത സുഹൃത്തായി മാറിയ അദ്ദേഹം, 1947ൽ രാഷ്‌ട്രീയ പ്രവർത്തനങ്ങൾക്കായി മന്നത്ത് പത്മനാഭൻ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറി നിന്നപ്പോൾ, എൻ.എസ്.എസ് സാരഥ്യം ഏറ്റെടുത്തു. ദിവാൻ സർ സി പിയുടെ അധികാര മുഷ്കിനെ വക വെക്കാതെ, നായർ സർവ്വീസ് സൊസൈറ്റിയുടെ നായകത്വം ആ കരങ്ങളിൽ ഭദ്രമായിരുന്നു. എൻ.എസ്.എസിനെ തകർക്കാൻ ദിവാൻ മെനഞ്ഞെടുത്ത കുടില ബുദ്ധിയിലും പ്രലോഭനങ്ങളിലും വീഴാതെ എൻ.എസ്.എസിനെ അതിന്റെ പ്രതാപത്തിൽ തന്നെ നിലനിർത്താൻ ഗോവിന്ദമേനോനു കഴിഞ്ഞു എന്നത് നിസ്തർക്കമാണ്
കേരളത്തിൽ രാഷ്‌ട്രീയ സ്വയം സേവക സംഘം ആരംഭിച്ചതോടെ അതിനൊപ്പം ചലിച്ച വ്യക്തി ആയിരുന്നു ഗോവിന്ദ മേനോൻ. ഒരു സ്വാഭിമാന ഹിന്ദുവിന് ഒരിക്കലും തിരസ്കരിനാകാത്ത സംഘ പ്രസ്ഥാനത്തെ പുൽകാൻ ഒരു മടിയും അദ്ദേഹം കാണിച്ചില്ല. 1940കളിൽ സംഘം കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു, കാശ്മീർകാരനായ കമൽ ഗുപ്ത ആയിരുന്നു ആദ്യ പ്രചാരകൻ. ആ സമയത്ത് ഒരു ഉത്തമ സംഘ അനുഭാവി ആയിരുന്നു ഗോവിന്ദ മേനോൻ. കോട്ടയം പട്ടണത്തിലും ജില്ലയിൽ പരക്കെയും സംഘപ്രസ്ഥാനങ്ങളുടെ വളർച്ചയ്‌ക്ക് ഉതകുന്ന പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.
കേരളത്തിലെ സംഘപ്രവർത്തനവും അതിന്റെ വളർച്ചയും വിലയിരുത്താൻ പലപ്പോഴായി വന്ന മാനനീയ ഗുരുജി ഗോൾവൽക്കർ, ഗോവിന്ദ മേനോൻ സാറിന്റെ ഭവനത്തിൽ അതിഥി ആയി തങ്ങുകയും, അതിലൂടെ അവർ തമ്മിൽ ഒരു ആത്മബന്ധം വളരുകയും ചെയ്തിരുന്നു. 1950 കളുടെ തുടക്കത്തിൽ കോട്ടയം പട്ടണത്തിൽ ആദ്യമായി സംഘ ശാഖ ആരംഭിച്ചപ്പോൾ സംഘചാലക് ആയി തീരുമാനിക്കപ്പെട്ടത്, ഗോവിന്ദ മേനോൻ ആയിരുന്നു. കാരാപ്പുഴ എന്ന കൊച്ചു ഗ്രാമത്തിൽ ആരംഭിച്ച ആദ്യ ശാഖയിൽ നിന്നും വളർന്നു കോട്ടയം ജില്ലയിൽ ഒട്ടാകെ സംഘം പടർന്ന് പന്തലിച്ചപ്പോൾ ജില്ലാ സംഘചാലക് പദവിയിലേക്ക് ഗോവിന്ദമേനോൻ എത്തി.
1952ൽ ആലപ്പുഴയിൽ മാനനീയ ശ്രീ ഗുരുജി ഗോൾവൽക്കർ പങ്കെടുത്ത ഒരു പരിപാടിയിൽ അദ്ധ്യക്ഷൻ അദ്ദേഹം ആയിരുന്നു. സനാതന ധർമ ഹൈസ്കൂളിൽ നടന്ന ചടങ്ങ് അലങ്കോലപ്പെടുത്താൻ അന്നത്തെ കമ്മ്യൂണിസ്റ്റ് പ്രവർത്തകർ നേതൃത്വത്തിന്റെ അറിവോടെ വിഫല ശ്രമം നടത്തുകയും, സംഘപ്രവർത്തകരുടെ സുശക്തമായ ചെറുത്ത് നിൽപ്പിൽ ഒഴിവാകുകയും ചെയ്തു. ഏതൊരാൾക്കും ഏത് സമയവും കയറി ചെല്ലുവാൻ കഴിയുന്ന ഒരു ഭവനമായിരുന്നു ഗോവിന്ദമേനോന്റെ വീടായ തുളസി ഭവനം. കോട്ടയം കളക്ട്രേറ്റിന് സമീപമുള്ള വീട് എല്ലാ സമയവും അതിഥികൾക്കായി തുറന്നു കിടന്നിരുന്നു.
1964 മെയ് മാസം കോയമ്പത്തൂരിൽ നടന്ന സംഘശിക്ഷാ വർഗിൽ വച്ച് ഗോവിന്ദ മേനോനെ കേരളത്തിലെ ആദ്യ പ്രാന്ത സംഘചാലക് ആയി ഗുരുജി പ്രഖ്യാപിച്ചു. ഡി. നാരായണ പൈ ആയിരുന്നു ആദ്യ പ്രാന്ത കാര്യവാഹ്. പ്രാന്ത പ്രചാരകായി കെ ഭാസ്കർ റാവുവും.
1965ൽ ചില രസകരമായ സംഭവങ്ങൾ നടന്നു കേരള രാഷ്‌ട്രീയത്തിൽ. നായർ സർവ്വീസ് സൊസൈറ്റിയുടെ നേതാക്കൾ പലരും തന്നെ ഇൻഡ്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകരായിരുന്നു. കോൺഗ്രസ് പാർട്ടി പിരിഞ്ഞു രണ്ടായി, കേരള കോൺഗ്രസ് ഉണ്ടായി. ആ സമയത്ത് ലാൽ ബഹദൂർ ശാസ്ത്രിയുടെ പ്രത്യേക താൽപര്യ പ്രകാരം ഗോവിന്ദ മേനോനെ വാഴൂർ നിയോജകമണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആക്കി. ശാസ്ത്രി തന്നെ നേരിട്ട് മേനോനെ ഫോണിൽ ബന്ധപ്പെട്ടു . മേനോൻ ഈ കാര്യങ്ങളെല്ലാം അറിയിച്ചു കൊണ്ട് ശ്രീ ഗുരുജിയ്‌ക്ക് കത്തയച്ചിരുന്നു. ഗുരുജിയുടെ മറുപടി ഇപ്രകാരമായിരുന്നു, “സംഘത്തിന്റെ പ്രാന്ത സംഘചാലകിനെ തന്നെ കോൺഗ്രസ് പാർട്ടിക്ക് സ്ഥാനാർത്ഥി ആയി വേണമെങ്കിൽ അത് അങ്ങനെ ആകട്ടെ”. വാഴൂർ ഇലക്ഷനിൽ 9611 വോട്ടുകൾ നേടിയെങ്കിലും കേരള കോൺഗ്രസ് സ്ഥാനാർത്ഥി കെ നാരായണ കുറുപ്പിനോട് പരാജയപ്പെടുകയാണുണ്ടായത്.
1977 ജൂൺ 28ന് അദ്ദേഹം അന്തരിച്ചു. രണ്ട് ഹൈന്ദവ സംഘടനകളുടെ നേതൃസ്ഥാനം വഹിക്കുകയും, പരിചയപ്പെട്ടവരുടെയെല്ലാം സുഹൃത്ത് ആയി മാറുകയും ചെയ്ത ഒരു ഉജ്ജ്വല വ്യക്തിത്വം ആയിരുന്നു ഗോവിന്ദ മേനോൻ .പി.നാരായൺ ജിയുടെ വാക്കുകളിലൂടെ പറഞ്ഞാൽ, “മേനോന്‍ സാറിനെപ്പറ്റി ചിന്തിക്കുമ്പോള്‍ നമ്മെ വിസ്മയിപ്പിക്കുന്ന മേധാശക്തിയും തന്റേടവും കര്‍മ്മധീരതയും പ്രകടിപ്പിച്ച ആളാണെന്നു മനസ്സിലാകും. എന്തു ചെയ്യുന്നതും സമഗ്രമായ ഹൈന്ദവതാല്‍പര്യത്തിന് എങ്ങനെ ഗുണകരമാകുമെന്ന് ചിന്തിച്ചിട്ടായിരുന്നു. അക്കാര്യത്തില്‍ അങ്ങേയറ്റത്തെ ധീരത കാട്ടി, ഒരു പ്രലോഭനത്തിനും വശംവദനായതുമില്ല. ആരോടും പകയും വിദ്വേഷം വച്ചു പുലര്‍ത്തിയുമില്ല. അദ്ദേഹത്തിന്റെ സമീപനങ്ങളിലെ നവീനതയും, ദൃഷ്ടിയുടെ വിശാലതയും സവിശേഷമായിരുന്നു.”
കേരളത്തിലെ ആദ്യ സംഘചാലകായ എൻ.ഗോവിന്ദമേനോന്റെ 121 -)0 ജന്മവാർഷികദിനത്തിൽ സാദര പ്രണാമം