പാലക്കാട്: വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള പോക്സോ കോടതിയുടെ വിധി വന്നിട്ട് ഒരു വർഷം കഴിഞ്ഞിട്ടും പോലീസിന്റെ മൊഴിയെടുപ്പ് എങ്ങും എത്താതെ തുടരുന്നു. തുടരന്വേഷണം ഊർജിതമാക്കാൻ ഹൈക്കോടതിയിൽ പെൺകുട്ടിയുടെ അമ്മ ഹർജി നൽകിയിരുന്നു. ഇത് പരിഗണിച്ച് പെൺകുട്ടികളുടെ അമ്മയുടെ മൊഴി രേഖപെടുത്തിയിരുന്നു. എന്നാൽ താൻ പറഞ്ഞ കാര്യങ്ങൾ അല്ല മൊഴിയായി രേഖപ്പെടുത്തിയതെന്ന് പെൺകുട്ടികളുടെ അമ്മ ആരോപിച്ചു.
പാലക്കാട് വനിതാ സെല്ലിലെ രണ്ട് വനിതാ പോലീസുകാരാണ് കഴിഞ്ഞ തിങ്കളാഴ്ച പെൺകുട്ടികളുടെ അമ്മയുടെ മൊഴി വീട്ടിലെത്തി രേഖപെടുത്തിയത്. മൂത്ത കുട്ടി കൊല്ലപ്പെട്ടു എന്ന് അമ്മ മൊഴി നൽകിയപ്പോൾ മരിച്ചു എന്നാണ് പൊലീസുകാർ മൊഴിയായി രേഖപ്പെടുത്തിയത്. ഇളയ കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞപ്പോഴും ഇത് പരിഗണിക്കാതെയാണ് തന്റെ മൊഴി രേഖപെടുത്തിയതെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
കേസ് അട്ടിമറിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും കേസിന്റെ മേലുള്ള വിശ്വാസം നഷ്ടമായെന്നും പെൺകുട്ടികളുടെ അമ്മ ചുണ്ടികാട്ടി. ഒക്ടോബര്‍ 25, ഒക്ടോബര്‍ 31 ദിവസങ്ങള്‍ താന്‍ ചതിക്കപ്പെട്ട ദിവസങ്ങളാണ്. ഒക്ടോബര്‍ 31 മുഖ്യമന്ത്രിയെ കാണാന്‍ പോയതും, നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുതന്ന ദിവസവുമാണെന്നും അതുകൊണ്ട് തന്നെ ഈ രണ്ട് ദിവസവും വീടിന് മുന്നില്‍ സമരം ഇരിക്കുമെന്നും കുട്ടികളുടെ അമ്മ പറഞ്ഞു.
Comments