ന്യൂഡൽഹി: ഡ്രോണുകൾ എല്ലാവർക്കും എളുപ്പത്തിൽ ലഭിക്കുന്നത് സുരക്ഷാ വെല്ലുവിളിയാണെന്ന് കരസേനാ മേധാവി എംഎം നരവാനെ. തീവ്രവാദികളും അല്ലാത്തവരും ജമ്മുവിൽ ഡ്രോണുകൾ കൂടുതലായി ഉപയോഗിക്കുന്നതായും എംഎം നരവാനെ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡ്രോണുപയോഗിച്ചുള്ള ആക്രമണം കൂടിവരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഡ്രോണുകളുടെയും അതിന്റെ പ്രതിരോധ സംവിധാനങ്ങളുടെയും ഉപയോഗം സൈന്യം വിശകലനം ചെയ്യുകയാണ്. ആക്രമിക്കാനും പ്രതിരോധിക്കാനും ഉപയോഗിക്കുന്ന ഡ്രോൺ സംവിധാനങ്ങൾ ഫലപ്രദമാക്കേണ്ടതായുണ്ട്. ഇന്ത്യയിലെ പ്രധാന സൈനിക സ്ഥാപനങ്ങൾ ആക്രമിക്കാൻ പാകിസ്താൻ ആസ്ഥാനമായുള്ള തീവ്രവാദികൾ ഡ്രോൺ വിന്യസിച്ചതിന്റെ ആദ്യ സംഭവമായിരുന്നു കഴിഞ്ഞ ദിവസം നടന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
ജമ്മു കശ്മീരിൽ ശക്തമായ ഭീകര നുഴഞ്ഞുകയറ്റ വിരുദ്ധ സംവിധാനം ഉണ്ട്. കശ്മിരിൽ അടുത്ത കാലങ്ങളിൽ നുഴഞ്ഞുകയറ്റം നടന്നിട്ടില്ലെന്നും കശ്മീരിലെ തീവ്രവാദികളുടെ എണ്ണവും കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തിലും അതുപോലെ കുറവുണ്ടായി. സമാധാനവും വികസനവും ഉറപ്പാക്കാനുള്ള സൈന്യത്തിന്റെ പ്രവർത്തനം തുടരുമെന്നും കരസേനാ മേധാവി കൂട്ടിച്ചേർത്തു.















