ഛണ്ഡീഗഡ് : പഞ്ചാബിൽ ബിജെപി നേതാവിനെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവർ മർദ്ദിച്ചു. പട്യാല ജില്ലയിലെ രാജ്പുരയിൽ വൈകീട്ടോടെയായിരുന്നു സംഭവം. ബിജെപി നേതാവ് ഭൂപേഷ് അഗർവാളിനാണ് മർദ്ദനമേറ്റത്.
രാജ്പുരയിലെ പാർട്ടി ഓഫീസിന് മുൻപിലായിരുന്നു സംഭവം. ഭൂപേഷ് അഗർവാളിന്റെ നേതൃത്വത്തിൽ ഞായറാഴ്ച ഓഫീസിൽ യോഗം ചേർന്നിരുന്നു. ഇത് കഴിഞ്ഞ് വാഹനങ്ങളിൽ കയറുന്നതിനിടെയായിരുന്നു മർദ്ദനം. തടയാൻ ശ്രമിച്ച മറ്റ് ബിജെപി നേതാക്കൾക്കും മർദ്ദനമേറ്റു.
500 പേർ ചേർന്നാണ് തന്നെ മർദ്ദിച്ചതെന്ന് അഗർവാൾ പറഞ്ഞു. പോലീസ് നോക്കി നിൽക്കെയായിരുന്നു മർദ്ദനം. ഓഫീസിന് മുൻപിൽ സുരക്ഷ ഒരുക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും സുരക്ഷ നൽകിയില്ല. പോലീസുകാരുടെ ഒത്താശയോടെയായിരുന്നു ആക്രമണം. തന്റെ ജീവൻ അപകടത്തിലാണെന്നും അഗർവാൾ പറഞ്ഞു.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്പുരയിൽ പ്രതിഷേധക്കാർ സമരം തുടരുകയാണ്.
Comments