ലക്നൗ : ഉത്തർപ്രദേശിൽ ഗുണ്ടകളുടെയും, മാഫിയകളുടെയും ഉറക്കം കെടുത്തി യോഗി സർക്കാർ. കഴിഞ്ഞ നാല് വർഷത്തിനിടെ 43,294 പേർക്കെതിരെയാണ് സർക്കാർ നിർദ്ദേശ പ്രകാരം പോലീസ് കേസ് എടുത്തത്. 1,848 കോടി രൂപയുടെ സ്വത്തുക്കളും പിടിച്ചെടുത്തു.
ഉത്തർപ്രദേശ് എഡിജി പ്രശാന്ത് കുമാറാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്. ഇതുവരെ 139 ക്രിമിനലുകൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പോലീസ് നടപടിയുടെ ഭാഗമായി നൂറിലധികം മാഫിയാ സംഘങ്ങൾ പ്രവർത്തനം അവസാനിപ്പിച്ചു. കുറ്റവാളികൾക്കെതിരെ ഗുണ്ടാ ആക്ടപ്രകാരമാണ് നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ , ആഗസ്റ്റ് മാസങ്ങളിലായി കൊടും കുറ്റവാളി മുക്താർ അൻസാരിയുടെ സംഘത്തിലെ 248 അംഗങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. കഴിഞ്ഞ രണ്ട് മാസങ്ങളിൽ മുക്താർ അൻസാരി അനധികൃതമായി കൈക്കലാക്കിയ 222 കോടി രൂപയുടെ സ്വത്തുക്കളാണ് സർക്കാർ തിരിച്ചു പിടിച്ചത്. മുക്താർ അൻസാരിയുടെ സംഘത്തിലെ 160 പേരെ അറസ്റ്റ് ചെയ്യുകയും, 121 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ജയിൽ വാസം അനുഭവിക്കുന്ന മറ്റൊരു കുറ്റവാളിയായ അതിക് അഹമ്മദിന്റെ സംഘത്തിനെതിരെയും സംസ്ഥാനത്ത് കർശന നടപടി തുടരുകയാണ്. അഹമ്മദിന്റെ സംഘത്തിലെ 65 കണ്ണികൾ പോലീസിന്റെ വലയിലായി. 350 കോടിയുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയതെന്നും പ്രശാന്ത് കുമാർ അറിയിച്ചു.
Comments