ലക്‌നൗ: വാരണാസിയിൽ ഗംഗാ നദി അപകട രേഖയായ 72.32 മീറ്റർ മറികടന്നു. കേന്ദ്ര ജല കമ്മീഷൻ ആണ് ഇക്കാര്യം അറിയിച്ചത്. ദിവസങ്ങളായി തുടരുന്ന പ്രളയത്തിൽ ഉത്തർപ്രദേശിലെ 24 ജില്ലകളിലെ 600ഓളം ഗ്രാമങ്ങൾ കെടുതിയിലാണ്.
പ്രയാഗ് രാജിൽ മണിക്കൂറിൽ 3 മീറ്റർ എന്ന അളവിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി. എന്നാൽ ഇതനുസരിച്ച് താഴ്ന്ന പ്രദേശങ്ങളിൽ വെളളം ഉയരുകയാണ്. കേന്ദ്ര ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടന്നു വരുന്നു.
ഉത്തർ പ്രദേശിലെ വിവിധ ഇടങ്ങളിൽ ഗംഗാ യമുന നദികൾ അപകട രേഖ മറികടന്നിട്ടുണ്ട്. ഇതേക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരികളുമായി ചർച്ച നടത്തിയിരുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തർ പ്രദേശിലെ ഗാസിപ്പൂർ ജില്ലയിൽ പ്രളയ ബാധിത മേഖലകളിൽ വ്യോമ നിരീക്ഷണം നടത്തിയിരുന്നു.
ഗംഗയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പട്‌നയിൽ ജാഗ്രതാമുന്നറിയിപ്പ് നൽകിയിരുന്നു. ബീഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ ജനങ്ങൾക്കും അധികാരികൾക്കും നിർദ്ദേശങ്ങൾ നൽകി.
Comments