ലഖ്‌നൗ: യുപിയിൽ തെരഞ്ഞടുപ്പ് അടുത്തിരിക്കെ നില കൂടുതൽ പരുങ്ങലിലായി കോൺഗ്രസ്. സംഘടനാ സംവിധാനം ദുർബലമായ യുപിയിൽ കൂടെ മത്സരിക്കാൻ മറ്റു പാർട്ടികൾ തയ്യാറാകാത്തതാണ് കോൺഗ്രസിനെ കുഴയ്‌ക്കുന്നത്.
403 സീറ്റുകളുളള നിയമസഭയിൽ മുഴുവൻ സീറ്റുകളിലേക്കും സ്ഥാനാർഥികളെ നിർത്താനാവാത്ത സ്ഥിതിയാണ് പാർട്ടിക്ക്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയുമായി സഖ്യത്തിൽ മത്സരിച്ചിട്ടും വെറും ഏഴ് സീറ്റുകൾ മാത്രമാണ് നേടിയത്. കോൺഗ്രസുമായി സഖ്യമുണ്ടാക്കിയതാണ് തന്റെ പാർട്ടിക്ക് ഭരണം നഷ്ടമാകാൻ കാരണമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞിരുന്നു.
മായാവതിക്കും കോൺഗ്രസുമായി കൂട്ടുകൂടാൻ താൽപര്യമില്ല. ബിഎസ്പി ഒരു പാർട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്ന് മായാവതി വ്യക്തമാക്കി കഴിഞ്ഞു. യുപിയിലെ ചെറുപാർട്ടികളും കോൺഗ്രസുമായി കൂട്ടുകൂടുന്നത് നഷ്ടക്കച്ചവടം ആയിരിക്കുമെന്ന കണക്ക്കൂട്ടലിലാണ്.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടനം ദയനീയമായിരുന്നു. സോണിയാഗാന്ധി മത്സരിച്ച റായ്ബറേലി മാത്രമാണ് പാർട്ടിക്ക് നിലനിർത്താനായത്. നെഹ്‌റു കുടുബം പരമ്പരാഗതമായി കാത്ത് സൂക്ഷിച്ച അമേതിയിൽ രാഹുൽഗാന്ധിക്ക് അടിപതറി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് വലിയ പരാജയമാണ് രാഹുൽ ഏറ്റുവാങ്ങിയത്.
പിടിച്ചെടുത്ത മണ്ഡലത്തിൽ സ്മൃതി ഇറാനി ചുരുങ്ങിയ നാളുകൾക്കിടയിൽ വലിയ തോതിൽ വികസനപ്രവർത്തനങ്ങൾ കൊണ്ടുവന്നു. ഇനി അമേതി തിരിച്ചുപിടിക്കാനാവില്ലെന്ന ബോധ്യം കോൺഗ്രസിനുണ്ട്. സോണിയാഗാന്ധി നിലനിർത്തിയ റായ്ബറേലിയിലും കോൺഗ്രസിനെ കൈവിട്ടു പോകുമെന്ന അവസ്ഥയിലാണ്.
യുപിയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയത് പ്രിയങ്കാ വാദ്രയും ജോത്യരാദിത്യ സിന്ധ്യയുമായിരുന്നു. പ്രിയങ്കയുടെ പ്രചാരണത്തിന് പ്രവർത്തർക്കടയിലും ജനങ്ങൾക്കിടയിലും യാതൊരു ആവേശവും സൃഷ്ടിക്കാനായില്ല. ജോത്യരാദിത്യ സിന്ധ്യ പിന്നീട് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നു. ഉത്തർപ്രദേയിൽ നിന്നുളള മുൻ കേന്ദ്രമന്ത്രി ജിതിൻപ്രസാദയും അടുത്തിടെ കോൺഗ്രസിനെ കൈവിട്ട് ബിജെപിയിൽ ചേർന്നിരുന്നു.
മറ്റു പാർട്ടികൾ കൈയൊഴിഞ്ഞ സ്ഥിതിക്ക് ഒറ്റയ്‌ക്ക് മത്സരിക്കാൻ നിർബന്ധിതരായിരിക്കുകയാണ് കോൺഗ്രസ്. അടുത്ത തെരഞ്ഞെടുപ്പിൽ പ്രിയങ്ക വാദ്രയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തി കാട്ടിയായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദ് പറഞ്ഞു. പ്രിയങ്കയുടെ നേതൃത്വത്തിൽ പാർട്ടി ഒറ്റയ്‌ക്കായിരിക്കും മത്സരിക്കുക. സഖ്യത്തെ പറ്റി ഇപ്പോൾ ആലോചിക്കുന്നില്ല. ആർക്കെങ്കിലും കോൺഗ്രസിൽ ചേരണമെങ്കിൽ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Comments