ന്യൂഡൽഹി : കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവാക്കളെ പാക് സംഘടന ഭീകരവാദത്തിലേക്ക് നയിച്ചത് വർഗ്ഗീയ വിഷം കുത്തിവെച്ച്. ഇന്ത്യയിൽ മുസ്ലീങ്ങൾ ക്രൂശിക്കപ്പെടുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർക്ക് ഭീകരരാകാൻ പ്രേരണ നൽകിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. അറസ്റ്റിലായ ഭീകരരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.
പരിശീലനത്തിനിടെ ഗുജറാത്ത്, മുസാഫർനഗർ എന്നിവിടങ്ങളിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട വീഡിയോ കാണിച്ചിരുന്നെന്ന് അറസ്റ്റിലായ സീഷാൻ ഖമർ മൊഴി നൽകിയതായി പോലീസ് പറഞ്ഞു. മുസ്ലീങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങളുടെ ദൃശ്യങ്ങളാണ് യുവാക്കളെ കാണിച്ചത്. ഇന്ത്യയിൽ മുസ്ലീങ്ങൾ കൂടുതലായി അക്രമിക്കപ്പെടുന്നുവെന്നും, മറ്റ് മത വിഭാഗങ്ങളെ തകർക്കണമെന്നും ഇവർ യുവാക്കളോട് പറഞ്ഞതായും പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ ആറ് പേരുടെയും ചോദ്യം ചെയ്യൽ തുടരുകയാണ്.
രാജ്യത്തെ വിവിധയിടങ്ങളിൽ മുംബൈ മോഡൽ ആക്രമണമായിരുന്നു ഭീകരർ ലക്ഷ്യമിട്ടിരുന്നതെന്ന് കഴിഞ്ഞ ദിവസം പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നലെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. കൂടുതൽ നിർണായക വിവരങ്ങൾ ഭീകരരിൽ നിന്നും ലഭിക്കാനുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
Comments