ഇന്ത്യയിലെ കൊറോണ വ്യാപനത്തെ തുടർന്ന് പാതിവഴിയിൽ നിർത്തേണ്ടിവന്ന മത്സരങ്ങൾ നാല് മാസത്തെ ഇടവേളയ്‌ക്ക് ശേഷം യുഎഇയിൽ പുനരാരംഭിക്കുകയാണ്. ഇന്ന് വൈകീട്ട് നടക്കുന്ന ആദ്യമത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർകിംങ്‌സിനെ നേരിടും. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കാണികൾക്ക് പ്രവേശനം നൽകുമെന്നതിനാൽ ആരാധകരുടെ ആവേശം വാനോളം. അറിയാം അറേബ്യൻ മണ്ണിൽ നടക്കുന്ന ഐപിഎൽ വിശേഷങ്ങൾ
ദുബാദ്,ഷാർജ,അബുദാബി എന്നിവടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. കഴിഞ്ഞ മെയ് 4 ന് ടൂർണമെന്റ് നിർത്തിവെയ്‌ക്കുമ്പോൾ 29 മത്സരങ്ങൾ പൂർത്തിയായിരുന്നു. അവശേഷിക്കുന്ന 31 മത്സരങ്ങൾക്കാണ് 30 ലക്ഷം ഇന്ത്യക്കാരുള്ള യുഎഇ ആഥിത്യമരുളുന്നത്. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ടി ട്വന്റി ലോകകപ്പിനു മുൻപുളള സന്നാഹമെന്ന നിലയിലും ഐപിഎൽ രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്നു.
കൊറോണ ഭീതിയെ തുടർന്ന് പല വിദേശ താരങ്ങളും പിൻമാറിയെങ്കിലും ഇന്ത്യൻ ലോകകപ്പ് ടീമിൽ ഉൾപ്പെട്ട മിക്കതാരങ്ങളും മത്സരങ്ങളിൽ പങ്കെടുക്കും. വിരാട് കോലി, മഹേന്ദ്ര സിംഗ് ധോണി, ശിഖർ ധവാൻ, സഞ്ജു വി സാംസൺ,രോഹിത് ശർമ്മ തുടങ്ങിയവരുടെ സാന്നിദ്ധ്യം ഗ്യാലറികളെ ഇളക്കിമറിക്കും. ട്വന്റി ട്വന്റി ലോക ഒന്നാം നമ്പർ താരം ഡേവിഡ് മലാൻ, ഓൾറൗണ്ടർ ക്രിസ് വോക്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണർ ജോണി ബെയർസ്‌റ്റോ എന്നവരാണ് ടൂർണമെന്റിൽ നിന്നും പിൻമാറിയ പ്രമുഖർ.
നാളെ മത്സരത്തിൽ കൊൽക്കത്തയും ബംഗളൂരുവും ഏറ്റുമുട്ടും. എട്ടു ടീമുകളിൽ രണ്ടു ടീമുകൾ എട്ടു മത്സരങ്ങൾ വീതവും മറ്റുള്ളവർ ഏഴു മത്സരങ്ങളുമാണ് ഇതുവരെ പൂർത്തിയാക്കിയത്. മത്സരങ്ങൾ ഇടക്ക് നിർത്തുമ്പോൾ എട്ടു മത്സരങ്ങളിൽ ആറു ജയവും രണ്ടു തോൽവിയുമായി 12 പോയിന്റോടെ ഡൽഹി ക്യാപ്പിറ്റൽസാണ് മുന്നിൽ. ഏഴു മത്സങ്ങളിൽനിന്ന് അഞ്ചു ജയവും രണ്ടു തോൽവിയുമായി 10 പോയിന്റോടെ ചെന്നൈയും അതേ പോയിന്റുമായി റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവുമാണ് മൂന്നാം സ്ഥാനത്ത്.
ടൂർണമെന്റിൽ അഞ്ച് തവണ ജേതാക്കളായ മുംബൈ നാലാം സ്ഥാനത്താണ്.ഇന്ന് ആരംഭിക്കുന്ന റൗണ്ട് റോബിൻ ലീഗ് മത്സരങ്ങൾ ഒക്ടോബർ എട്ടിന് അവസാനിക്കും. ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ 15 ന് ഇന്ത്യൻ സമയം രാത്രി 7.30 നാണ് കലാശപ്പോരാട്ടം. ഏകദിന-ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ടി ട്വന്റിയെ വ്യത്യസ്തമാക്കുന്നത് താരങ്ങളുടെ വീറും വാശിയും തന്നെ. ഒരോ പന്തും അതിർത്തികൾ കടക്കുന്നതും സ്റ്റമ്പുകൾ പിഴുതെറിയുന്നതും ക്രിക്കറ്റ് ആരാധകർ ആർപ്പുവിളികളോടെ സ്വീകരിക്കുന്നത് അതുകൊണ്ടുതന്നെ.
Comments