മാലി: ലോക ഫുട്‌ബോളിൽ നേട്ടങ്ങളൊന്നും അവകാശപ്പെടാനാവാത്ത രാജ്യമാണ് ഇന്ത്യ. ഫിഫ റാങ്കിങിൽ 107ാം സ്ഥാനത്താണ് ഇന്ത്യ. എന്നാൽ അന്താരഷ്‌ട്ര മത്സരങ്ങളിൽ കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഒരു ഇന്ത്യക്കാരനുണ്ട്. സുനിൽ ഛേത്രി എന്ന ഇന്ത്യൻ നായകൻ അവിടെയാണ് വിസ്മയമാകുന്നത്.
സാഫ് കപ്പിൽ ആതിഥേയരായ മാലിദ്വീപിനെതിരായ മത്സരത്തിൽ ഇരട്ടഗോൾ നേടിയതോടെ ഛേത്രി ബ്രസീൽ ഇതിഹാസം പെലെയെ മറികടന്നു. ഇതോടെ ഛേത്രിക്ക് അന്താരാഷ്‌ട്ര മത്സരത്തിൽ 79 ഗോൾ ആയി. മത്സരത്തിൽ 3-1ന് വിജയിച്ച് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ഒരു ഗോൾ കൂടി നേടിയാൽ അർജന്റീനയുടെ മെസിയോടൊപ്പം എത്താൻ ഇന്ത്യൻ നായകന് കഴിയും.
അന്താരാഷ്‌ട്ര ഫുട്ബാൾ കളിക്കുന്നവരിൽ നിലവിൽ സൂപ്പർ താരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോ, ലയണൽ മെസി എന്നിവർ മാത്രമാണ് ഛേത്രിക്ക് മുന്നിൽ. പോർച്ചുഗീസ് നായകൻ 115 ഗോളുമായി വളരെ മുന്നിലാണ്. ഇറാന്റെ അലി ദേയ്(109) മാത്രമാണ് റൊണോൾഡോയെ കൂടാതെ 100 ഗോൾ നേടിയ മറ്റൊരു താരം. നിലവിൽ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ആറാമനാണ് സുനിൽ ഛേത്രി.
മലേഷ്യയുടെ മുക്താർ ദാഹരി(89),ഹങ്കേറിയൻ ഇതിഹാസം ഫ്രാങ്ക് പുഷ്‌കാസ്(84) എന്നിവരാണ് ഛേത്രിക്ക് മുന്നിലുളള മറ്റ് താരങ്ങൾ. 124 മത്സരങ്ങളിൽ നിന്നാണ് 79 ഗോൾ സ്‌കോർ ചെയ്തത്. ഒരു മത്സരത്തിൽ 0.63 ശരാശരിയിലാണ് ഛേത്രിയുടെ ഗോൾ നേട്ടം.
2005 ജൂൺ 12ന് പാകിസ്താനെതിരെ ആയിരുന്നു ഛോത്രിയുടെ അന്താരാഷ്‌ട്ര ഫുട്ബാളിലെ അരങ്ങേറ്റം. നിലവിൽ ഐഎസ്എല്ലിൽ ബംഗളൂരു എഫ്‌സിയുടെ താരമാണ് ഈ ഡൽഹിക്കാരൻ. മോഹൻ ബഗാൻ,ജെസിടി,ഡെംപോ ഗോവ,ഈസ്റ്റ്ബംഗാൾ,ചർചിൽ ബ്രദേഴ്‌സ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട് ഈ 37കാരൻ.
Comments