ഡെറാഡൂൺ: ശൈത്യകാലത്തോടനുബന്ധിച്ച് കേദാർനാഥ്, യമുനോത്രി, ഗംഗോത്രി ക്ഷേത്രങ്ങളിൽ ഇന്ന് മുതൽ ഭക്തർക്ക് പ്രവേശനമില്ല. അടുത്ത ആറ് മാസത്തേക്കാണ് ക്ഷേത്രം അടച്ചിടുകയെന്ന് ചാർധാം ദേവസ്ഥാനം മാനേജ്‌മെന്റ് ബോർഡ് അറിയിച്ചു. നവംബർ 20ന് ശേഷം ബദ്രിനാഥ് ക്ഷേത്രവും അടയ്‌ക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
രാവിലെ എട്ട് മണിയോടെയാണ് കേദാർനാഥ് ക്ഷേത്രം അടച്ചത്. പ്രത്യേക ചടങ്ങുകളോടെ പ്രതിഷ്ഠ ഉഖീമത് ഓംകാരേശ്വർ ക്ഷേത്രത്തിലേക്ക് മാറ്റും. അതേസമയം ഇന്ന് 11.45ഓടെയാണ് ഗംഗോത്രി ക്ഷേത്രം അടയ്‌ക്കുക. ഇതിന് പിന്നാലെ ഗംഗാദേവിയുടെ വിഗ്രഹം മുഖ്ബ ഗ്രാമത്തിലേക്കും മാറ്റും. ശൈത്യകാലം അവസാനിക്കുന്നത് വരെ ഇവിടെയായിരിക്കും പൂജകൾ തുടരുക.
ഹിമാലയൻ സാനുക്കളിലെ ഗർവാൾ മലനിരകളിലാണ് ഗംഗോത്രി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മുഖ്ബയിലേക്ക് പ്രതിഷ്ഠയെ കൊണ്ടുപോകുന്ന ചടങ്ങ് കാണാൻ നിരവധി ഭക്തർ പ്രദേശത്തേക്ക് ഒഴുകിയെത്തും. കൊറോണയ്‌ക്ക് ശേഷം 33,000ത്തോളം തീർത്ഥാടകർ ഇത്തവണ ഗംഗോത്രി ക്ഷേത്രത്തിൽ ദർശനം നടത്തിയെന്നാണ് കണക്ക്. സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തി കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഭക്തർക്കായി ക്ഷേത്രം തുറന്നുകൊടുത്തത്.
നൈനിറ്റാൾ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഉത്തരാഖണ്ഡിലെ അതിപ്രശസ്തമായ ചാർധാം തീർത്ഥാടനം സെപ്റ്റംബർ 18നായിരുന്നു ആരംഭിച്ചത്. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് ഇരുഡോസുകളും സ്വീകരിച്ചെത്തുന്നവർക്ക് മാത്രമായിരുന്നു പ്രവേശനം. കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമായിരുന്നു. ഒക്ടോബർ 22 വരെയുള്ള കണക്ക് പ്രകാരം കേദാർനാഥ്, ബദ്രിനാഥ്, ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങളിലായി ഇക്കൊല്ലം രണ്ട് ലക്ഷം പേരാണ് തീർത്ഥാടനത്തിനെത്തിയത്.
Comments