അഗർത്തല: ത്രിപുരയിൽ നിന്ന് രക്ഷപെട്ട മയക്കുമരുന്ന് കടത്തുകാർക്ക് പശ്ചിമബംഗാൾ അഭയം നൽകിയതായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. ഇവരെ കണ്ടെത്താനുളള അന്വേഷണത്തിൽ സഹകരിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ബംഗാൾ പോലീസ് ഇത് നിരസിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ത്രിപുരയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാനാണ് ബംഗാൾ ഭരണകൂടത്തിന്റെ നീക്കമെന്നും ബിപ്ലബ് കുമാർ ദേബ് പറഞ്ഞു.
മയക്കുമരുന്ന് കടത്തിന്റെ മുഖ്യ ആസൂത്രകരായ മൂന്ന് പേർക്കാണ് ബംഗാൾ സംരക്ഷണമൊരുക്കിയിരിക്കുന്നത്. ത്രിപുരയിൽ ഇവർക്കെതിരെ പോലീസ് ശക്തമായ നടപടികൾ ആരംഭിച്ചതോടെയാണ് ഇവർ ബംഗാളിലേക്ക് കടന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇവരുടെ വിശദാംശങ്ങൾ ഒന്നിലധികം തവണ ബംഗാൾ പോലീസുമായി പങ്കുവെച്ചിട്ടുണ്ട്. എന്നാൽ പ്രതികരണം ഉണ്ടായില്ല.
ബംഗാളിലെ ഭരണകക്ഷി നേതാക്കളാണ് ഇവർക്ക് സംരക്ഷണമൊരുക്കുന്നതെന്നും ബിപ്ലബ് കുമാർ ദേബ് ആരോപിച്ചു. ത്രിപുരയെ അരാജകത്വത്തിലേക്ക് തളളിവിടാനാണ് തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പോലീസ് നടപടി ഒഴിവാക്കാൻ വമ്പൻ ഫണ്ടിംഗ് വാഗ്ദാനം ചെയ്തവരാണ് മൂന്ന് പേരും. എന്നാൽ താൻ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിച്ചത്. അതിനാലാണ് ഇവർ ബംഗാളിലേക്ക് പോയതെന്നും ബിപ്ലബ് ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിപുരയിലെ ജനങ്ങൾക്ക് ചെയ്യുന്ന സേവനത്തിനപ്പുറം ഒരു രാഷ്‌ട്രീയ പാർട്ടിക്കും ചെയ്യാൻ കഴിയില്ലെന്നും ബിപ്ലബ് കുമാർ ദേബ് പറഞ്ഞു. നസ്‌റുൾ കലാക്ഷേത്രയിൽ വിവേകാനന്ദ വിചാർ മാഞ്ച സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി.
Comments