ന്യൂഡൽഹി : മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിനായി മരം മുറിക്കുന്നതിനുള്ള അനുമതി തേടി തമിഴ്‌നാട് സുപ്രീംകോടതിയിൽ. ഇതുമായി ബന്ധപ്പെട്ട് സർക്കാർ കോടതിയിൽ പുതിയ അപേക്ഷ സമർപ്പിച്ചു. മരം മുറിക്കാൻ നേരത്തെ നൽകിയ അനുമതി റദ്ദാക്കിയ കേരളത്തിന്റെ നടപടി കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.
ബേബി ഡാം ബലപ്പെടുത്തുന്ന നടപടികളുമായി മുന്നോട്ടുപോകാൻ അനുവദിക്കണമെന്നാണ് പുതിയ അപേക്ഷയിലെ പ്രധാന ആവശ്യം. അതിനുള്ള തടസ്സങ്ങൾ നീക്കണം. അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള മരങ്ങൾ മുറിക്കാനുള്ള അനുമതി നൽകണം. നേരത്തെ മരം മുറിക്കാൻ കേരള സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ ഇത് റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട മാദ്ധ്യമ റിപ്പോർട്ടുകളാണ് തങ്ങൾക്ക് ലഭിച്ചതെന്നും അപേക്ഷയിൽ തമിഴ്‌നാട് ചൂണ്ടിക്കാട്ടുന്നു.
2006 ലും, 2014 ലും അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഇതുമായി സഹകരിക്കാൻ കേരളത്തിനോടും കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അണക്കെട്ട് ബലപ്പെടുത്താനുള്ള അനുകൂല സാഹചര്യം കേരളം ഒരുക്കിയില്ല. മാത്രമല്ല ഉത്തരവ് റദ്ദാക്കിയ കേരളസർക്കാർ നടപടി കോടതിയലക്ഷ്യമാണെന്നും അപേക്ഷയിൽ വ്യക്തമാക്കുന്നുണ്ട്. നേരത്തെ മരം മുറി വിഷയത്തിൽ തമിഴ്‌നാട് കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ ഇതിന് കോടതി വലിയ പരിഗണന നൽകാതിരുന്ന സാഹചര്യത്തിലാണ് പുതിയ അപേക്ഷ നൽകിയിരിക്കുന്നത്.
Comments