തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.കുപ്രസിദ്ധ തീവ്രവാദ സംഘങ്ങളെ പോലം ആസൂത്രിതമായി കൊലപാതകം നടത്തുന്ന സംഘടനയായി സിപിഎം മാറിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വല്ലവരുടേയും മക്കളുടെ ശിരസ്സ് വെട്ടിപ്പിളർന്നും നെഞ്ച് വെട്ടിപ്പിളർന്നും ചോരകുടിച്ച് വീർത്ത പാർട്ടിയാണ് സിപിഎമ്മെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
പെരിയ ഇരട്ടക്കൊലപാതകത്തിൽ മുൻ എംഎൽഎ ഉൾപ്പടെയുള്ള നേതാക്കൾക്ക് പങ്കുണ്ടെന്ന് സിബിഐ കണ്ടെത്തിയതോടെ രാഷ്‌ട്രീയ കൊലപാതകത്തിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്ന് സ്ഥിരമായി ആവർത്തിക്കുന്ന സിപിഎമ്മിന്റെ ഒരുകെട്ടുകഥ കൂടി പൊളിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.ഇത്രയും ആസൂത്രിതമായി കൊലപാതകം നടത്തുന്ന സംഘടന ലോകത്തെങ്ങുമില്ല. പാർട്ടി അറിയാതെ ഒരുരാഷ്‌ട്രീയ കൊലപാതകവും നടക്കില്ലെന്ന് വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയുടെ എല്ലാ തലങ്ങളിലുള്ള നേതൃത്വങ്ങളെയും അറിയിച്ചുകൊണ്ടാണ് പെരിയയിലെ കൊലപതകം നടത്തിയത്. അതുകൊണ്ടാണ് കൊലയാളികളെ സംരക്ഷിക്കാൻ ഖജനാവിലെ കോടികൾ ഉപയോഗിച്ച് സുപ്രീം കോടതി വരെ പോയതെന്ന് അദ്ദേഹം ആരോപിച്ചത്.പാർട്ടി നേതാക്കൾക്കുള്ള പങ്ക് വ്യക്തമാകുമെന്നതിനാലാണ് സിബിഐ അന്വേഷണത്തെ തുടക്കം മുതൽക്കെ എതിർത്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാനത്ത് സിബിഐ അന്വേഷിക്കുന്ന മറ്റു കേസുകളെ എതിർക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
ഈ കേസിന്റെ അവസാനം വരെ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തിനൊപ്പം കോൺഗ്രസുണ്ടാകും. ഇപ്പോഴും കൊലയാളികളുടെ ഭാര്യമാർക്ക് ജോലി കൊടുക്കുന്ന തിരക്കിലാണ് സർക്കാർ. പാർട്ടിക്കു വേണ്ടി കൊലപാതകം നടത്തിയാൽ ഏതുവിധേനയും സംരക്ഷിക്കുമെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. ഇത് അപകടകമാണെന്ന് അദ്ദേഹം പറഞ്ഞു.
Comments