ഇംഫാൽ: മണിപ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട നടത്തി ഇന്ത്യൻ സൈന്യം. ചൈനീസ് പൗരന്റെ ഭാര്യയായ മ്യാൻമാർ വംശജ താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് വൻതോതിലുള്ള ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. മോറെ നഗരത്തിലുള്ള വീട്ടിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.
വിപണിയിൽ 500 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് ആസം റൈഫിൾസ് നടത്തിയ പരിശോധനയിൽ പിടികൂടിയത്. 54 കിലോ ബ്രൗൺ ഷുഗർ, 154 കിലോ ഐസ് മെത്ത് എന്നിവയാണ് കണ്ടെടുത്ത്. കടലാസ് പെട്ടയിലാക്കി വീടിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.
സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മ്യാൻമാറിലെ മംഡലെ സ്വദേശിനിയായ യുവതി മാസങ്ങളായി ഈ വീട്ടിൽ താമസിച്ചുവരികയാണ്. രണ്ട് മാസം മുമ്പ് ഇവർ ചൈനീസ് പൗരനെ വിവാഹം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് സൂചനയുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. മണിപ്പൂരിൽ അടുത്തകാലത്തായി നടത്തിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.
Comments