ഭോപ്പാൽ : കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കേ അന്തരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ ഭൗതികദേഹം ഇന്ന് സംസ്‌കരിക്കും. ഔദ്യോഗിക ബഹുമതികളോടെ ഭോപ്പാലിലെ ബയ്‌റാഗഡ് ശ്മശാനത്തിലാണ് ഭൗതികദേഹം സംസ്‌കരിക്കുക. ഇതിനായി ഇന്നലെ ഉച്ചയോടെ അദ്ദേഹത്തിന്റെ ഭൗതികദേഹം ഭോപ്പാലിൽ എത്തിച്ചിരുന്നു.
മൂന്ന് മണിയോടെയാണ് ഭൗതികദേഹം ബംഗളൂരുവിൽ നിന്നും ഭോപ്പാലിൽ എത്തിച്ചത്. സിറ്റി വിമാനത്താവളത്തിൽ എത്തിച്ച ഭൗതിക ദേഹം പ്രത്യേക ആംബുലൻസിലാണ് വസതിയിലേക്ക് കൊണ്ടുപോയത്. അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ റോഡ് അരികിലും വിമാനത്താവളത്തിലുമായി നിരവധി പേരാണ് എത്തിയത്. അദ്ദേഹത്തിന്റെ ഭൗതികദേഹത്തിൽ മാതാവും, ഭാര്യയും ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിച്ചു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ ഉൾപ്പെടെയുള്ളവർ ഇന്നലെ വരുൺ സിംഗിന് ആദരാജ്ഞലി അർപ്പിച്ചു.
കർണാടകയിലെ യെലഹങ്ക വ്യോമതാവളത്തിൽ നിന്നും പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തിന്റെ ഭൗതികദേഹം ഭോപ്പാലിൽ എത്തിച്ചത്. യെലഹങ്ക വ്യോമതാവളത്തിൽ എത്തി സൈനിക ഉദ്യോഗസ്ഥർ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചിരുന്നു.
ബുധനാഴ്ചയാണ് ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുകയായിരുന്ന വരുൺ സിംഗ് വിട പറഞ്ഞത്. ബംഗളൂരുവിലെ കമാൻഡ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ആദ്യം വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ വിദഗ്ധ ചികിത്സയ്‌ക്കായി ബംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം വരുൺ സിംഗിന്റെ കുടുംബത്തിന് മദ്ധ്യപ്രദേശ് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. വരുൺ സിംഗിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയ ശിവരാജ് സിംഗ് ചൗഹാൻ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം.
Comments