ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രിമാരുൾപ്പടെയുള്ള ബിജെപി നേതാക്കൾ രംഗത്ത്. 1984ലെ സിഖ് വിരുദ്ധ കലാപത്തെ ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിക്ക് ബിജെപി മറുപടി നൽകുന്നത്.
തിരഞ്ഞെടുത്ത ചില സംഭവ വികാസങ്ങൾ മാത്രം ഓർമിക്കുകയും മറ്റുചിലത് മറക്കുകയും ചെയ്യുന്ന സെലക്ടീവ് അമ്‌നേഷ്യ ഇവിടെ നടപ്പാകില്ലെന്നും എല്ലാ ആൾക്കൂട്ട കൊലപാതകങ്ങളും അപലപിക്കപ്പെടേണ്ടതാണെന്നും രാഹുൽ ഗാന്ധിയോട് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവേദ്ക്കർ പറഞ്ഞു. 1984ൽ രണ്ടായിരത്തിലധികം സിഖുകാരാണ് കൊല്ലപ്പെട്ടത്. അക്കാര്യത്തെ ന്യായീകരിച്ചാണ് കോൺഗ്രസ് അന്നെത്തിയതെന്നും ജാവേദ്ക്കർ കൂട്ടിച്ചേർത്തു.
2014ന് മുമ്പ് ആൾക്കൂട്ട കൊലപാതകമെന്ന വാക്ക് കേട്ടുകേൾവി പോലുമുണ്ടായിരുന്നില്ല, മോദിജിക്ക് നന്ദി എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. പഞ്ചാബിൽ മതനിന്ദ ആരോപിച്ച് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് ആൾക്കൂട്ട കൊലപാതകങ്ങൾ നടന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.
രാഹുലിന്റെ അച്ഛൻ രാജീവ് ഗാന്ധിയാണ് ആൾക്കൂട്ട കൊലപാതകങ്ങളുടെ പിതാവെന്ന് ബിജെപി ഐടി സെൽ വിഭാഗം മേധാവി അമിത് മാളവ്യയും വിശേഷിപ്പിച്ചു. സ്ത്രീകൾ പീഡിപ്പിക്കപ്പെടും, കത്തുന്ന ടയറുകൾ സിഖുകാരുടെ കഴുത്തിൽ കിടക്കും, അഴുക്കുചാലിൽ കത്തിക്കരിഞ്ഞ മൃതദേഹങ്ങളുടെ അരികിൽ നായകൾ വന്നിരിക്കും’ ഇതായിരുന്നു സിഖ് വിരുദ്ധ കലാപത്തിനിടെ കോൺഗ്രസുകാരുടെ പ്രതിഷേധ മുദ്രാവാക്യമെന്നും അമിത് മാളവ്യ ഓർമിപ്പിച്ചു.
1984ൽ നൂറുക്കണക്കിന് സിഖുകാരാണ് കൊല്ലപ്പെട്ടത്. കഴുത്തിൽ കത്തുന്ന ടയറിട്ട് കൊലപ്പെടുത്തുന്നത് ആൾക്കൂട്ട കൊലപാതകത്തിൽ ഉൾപ്പെടുകയില്ലേയെന്ന് കേന്ദ്രമന്ത്രി അശ്വിനി ഉപാദ്ധ്യായയും ചോദിച്ചു.
ആൾക്കൂട്ട കൊലപാതകത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 1984ൽ നടന്ന സിഖ് വിരുദ്ധ കലാപം. രാഹുലിന്റെ നിലവിലെ പരാമർശം അടിയന്തിരാവസ്ഥ കാലത്തെ മുഴുവനായുമാണ് ഓർമപ്പെടുത്തുന്നത്. നൂറുകണക്കിന് സിഖ് സഹോദരന്മാരും സഹോദരിമാരും കൊല്ലപ്പെട്ടു. ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത സംഭവമായിരുന്നുവതെന്നും കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ വ്യക്തമാക്കി.
Comments